ആര്യാടൻ 'SHOW' ക്കത്ത്
text_fieldsആര്യാടൻ ഷൗക്കത്ത്
തിരുവനന്തപുരം: അല്പം വിയർപ്പൊഴുക്കിയെങ്കിലും പൊതു തെരഞ്ഞെടുപ്പുകളുടെ പടിവാതിലിൽ വിജയം പിടിച്ചെടുത്തതോടെ, ഇനിയുള്ള പോർമുഖങ്ങളിൽ ഇരച്ചുകയറാനുള്ള ഇന്ധനവും ആത്മവിശ്വാസവുമാണ് യു.ഡി.എഫിനെ സംബന്ധിച്ച് നിലമ്പൂർ. വികസനവും സംരംഭക വിജയങ്ങളും മുൻനിർത്തി മൂന്നാം ഇടതു സർക്കാറിനുള്ള രാഷ്ട്രീയ കാമ്പയിനിന്റെ ഉദ്ഘാടനമായി നിലമ്പൂരിനെ കണ്ട് കളത്തിലിറങ്ങിയ ഇടതു ക്യാമ്പിന്, തിളച്ചുമറിയുന്ന ഭരണവിരുദ്ധ വികാരമാണ് ജനവിധിയിൽ ഇരമ്പിയാർക്കുന്നതെന്ന് കണക്കുകൾ കൊണ്ട് യു.ഡി.എഫ് ബോധ്യപ്പെടുത്തുകയാണ്.
രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, ചേലക്കര, നിലമ്പൂർ എന്നിങ്ങനെ അഞ്ച് ഉപതെരഞ്ഞെടുപ്പുകൾക്കാണ് വേദിയായത്. ആദ്യത്തെ നാലിടത്തും അതത് പാർട്ടികൾ സീറ്റ് നിലനിർത്തിയെങ്കിൽ, നിലമ്പൂരിൽ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്തെന്ന രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. പാലക്കാട് ബി.ജെ.പിയെയാണ് മലർത്തിയടിച്ചതെങ്കിൽ നിലമ്പൂരിൽ ഭരണത്തുടർച്ചക്കായി കച്ചകെട്ടിയ ഇടതുമുന്നണിയെയാണ് നിലംപരിശാക്കിയത്.
എൽ.ഡി.എഫും യു.ഡി.എഫും മാത്രമല്ല, ഒമ്പത് വർഷം ഇടതു പ്ലാറ്റ്ഫോമിൽ നിലമ്പൂരിനെ പ്രതിനിധീകരിച്ച പി.വി. അൻവർ കൂടി മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിലേത്. അൻവറിനു മുന്നിൽ വാതിൽ കൊട്ടിയടക്കുമ്പോഴും ‘സ്ഥാനാർഥിയായ അൻവറിനെ’ യു.ഡി.എഫ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
പിന്നാലെ ‘പി.വി അൻവർ പിടിക്കുന്ന വോട്ടായിരിക്കും വിജയ പരാജയങ്ങളുടെ മാനദണ്ഡമെന്ന’ രാഷ്ട്രീയ പൊതു വിലയിരുത്തലുകളുണ്ടായെങ്കിലും അതൊന്നും കോൺഗ്രസ് മൈൻഡ് ചെയ്തതുമില്ല. ‘‘പി.വി. അൻവർ കൂടി ഒപ്പമുണ്ടായിരുന്നുവെങ്കിൽ’’ എന്ന വിധം ദീർഘനിശ്വാസങ്ങൾ ചില കോണുകളിൽ നിന്നുയരുന്നുണ്ട്. അൻവർ വോട്ടുപിടിച്ചിട്ടും യു.ഡി.എഫിന്റെ വിജയത്തെ അത് ബാധിച്ചില്ലെന്ന് മാത്രമല്ല, ഭരണവിരുദ്ധ വികാരം ഭിന്നിച്ചിട്ടും 11,000 വോട്ടിനുമേൽ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുക്കാനായെന്നതാണ് യു.ഡി.എഫ് വിജയത്തിന്റെ തിളക്കമേറ്റുന്നത്.
സംഘടനപരമായി അത്ര സുഖകരമല്ലാത്ത സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരൻ പടിയിറങ്ങിയ ഘട്ടത്തിൽ കൂടിയാണ് തെരഞ്ഞെടുപ്പെത്തിയത്. ഇതേ ചൊല്ലിയുള്ള അസ്വാരസ്യങ്ങളുടെ അന്തരീക്ഷത്തിലായിരുന്നു പ്രചാരണത്തുടക്കവും. ജനവിധിയോടെ, ഏറക്കുറെ ഇതെല്ലാം കെട്ടടങ്ങുകയാണ്. പുതിയ നേതൃത്വത്തിന്റെ ആധികാരിക വിജയം കൂടിയാകുകയാണ് നിലമ്പൂർ. പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും നേരിട്ടുള്ള ഏകോപനത്തിലായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. ഘടകകക്ഷികൾ ഒറ്റപ്പാർട്ടിയായി അണിനിരന്നെന്നും നേതൃത്വം വിലയിരുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.