ഭാരതാംബ; ഗവർണറുടെ നയംമാറ്റം രാഷ്ട്രീയ വിജയമായി കണ്ട് സി.പി.ഐ
text_fieldsതിരുവനന്തപുരം: രാജ്ഭവനുമായി ബന്ധപ്പെട്ട ഭാരതാംബ വിഷയത്തിൽ സ്വന്തം നിലപാടിലുറച്ചുനിന്ന് പാർട്ടിക്ക് രാഷ്ട്രീയവിജയം നേടാനായെന്ന വിലയിരുത്തലിൽ സി.പി.ഐ. രാജ്ഭവനിൽ ഇനി നടക്കുന്ന സർക്കാർ പരിപാടികളിൽ ഭാരതാംബയുടെ ചിത്രമുണ്ടാകില്ലെന്ന ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ പുതിയ നിലപാടിനെ തങ്ങളുടെ വിജയമായാണ് പാർട്ടി കാണുന്നത്.
സി.പി.ഐ എതിർപ്പുയർത്തിയതോടെ, രാജ്ഭവനിലെ മുഴുവൻ പരിപാടികളും ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയശേഷം തുടങ്ങിയാൽ മതിയെന്ന് നേരത്തെ ഗവർണർ നിലപാടെടുത്തിരുന്നു. എന്നാൽ, പാർട്ടി സംസ്ഥാന വ്യാപക കാമ്പയിൻ നടത്തി പരസ്യ പ്രക്ഷോഭത്തിലേക്ക് നീങ്ങിയതോടെയാണ് സർക്കാർ പരിപാടികളിൽ ഭാരതാംബ ചിത്രമുണ്ടാകില്ലെന്നറിയിച്ച് രാജ്ഭവൻ ഒരടി പിന്നോട്ടുവെച്ചത്.
ഗവർണറുടെ മനംമാറ്റത്തെ ‘നല്ല കാര്യം’ എന്ന് വിശേഷിപ്പിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഇക്കാര്യത്തിൽ സി.പി.എമ്മിന്റെ ഗൗരവമില്ലാത്ത നിലപാടിനെ മാധ്യമങ്ങൾക്കു മുന്നിൽ പരോക്ഷമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഭാരതാംബയിലെ പുഷ്പാർച്ചന കാരണം സർക്കാറിന്റെ പരിസ്ഥിതിദിനാഘോഷം ദർബാർ ഹാളിലേക്ക് മാറ്റിയതോടെ, മന്ത്രിയെയും ഇടതുപക്ഷത്തെയും കുറ്റപ്പെടുത്തി ഗവർണർ രംഗത്തുവന്നതിന് പിന്നാലെയാണ് വിഷയം വെല്ലുവിളിയെന്നോണം സി.പി.ഐ ഏറ്റെടുത്തത്.
യഥാർഥ ഇടതുപക്ഷക്കാർക്ക് നിലപാടിൽ വെള്ളംചേർക്കാനാവില്ലെന്നും കമ്യൂണിസ്റ്റുകാർക്ക് മാറ്റിവെക്കാൻ കഴിയാത്ത ആശയദാർഢ്യമാണ് സി.പി.ഐ കാണിച്ചതെന്നും പറഞ്ഞായിരുന്നു, വിഷയത്തിൽ ആദ്യവസാനം പുറംതിരിഞ്ഞുനിന്ന സി.പി.എമ്മിനുള്ള ബിനോയിയുടെ പരോക്ഷ ഒളിയമ്പ്. രാജ്ഭവനുമായി ആശയ സംവാദമുണ്ടെങ്കിലും കലഹം തുടരാനില്ലെന്നുപറഞ്ഞ് വിവാദം അവസാനിപ്പിക്കാനാഗ്രഹിക്കുന്നതിന്റെ സൂചനയും അദ്ദേഹം നൽകി.
അതേസമയം, കൃഷിമന്ത്രി പി. പ്രസാദിൽ തുടങ്ങിയ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടരുന്ന മൗനത്തിൽ സി.പി.ഐയിൽ അതൃപ്തി പുകയുകയാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് നേതാക്കൾ പരസ്യപ്രതികരണത്തിന് മുതിരാത്തത്. ഓപറേഷൻ ‘സിന്ദൂറു’മായി ബന്ധപ്പെട്ട് രാജ്ഭവനിലെ പ്രഭാഷണത്തിന് ആർ.എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയെ ക്ഷണിച്ചതിൽ ഗവർണറെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി, തന്റെ മന്ത്രിസഭയിലെ ഒരംഗത്തിൽ തുടങ്ങിയ വിവാദത്തിൽ തുടരുന്ന നിഗൂഢ മൗനമാണ് സി.പി.ഐയെ ചൊടിപ്പിക്കുന്നത്.
വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ശക്തമായ പ്രതിഷേധമുയർത്തുന്നതിനുപകരം കൃഷിമന്ത്രിയുടെ നിലപാട് അന്തസ്സുള്ളതെന്നും ഭാരതാംബയിൽ ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും പറഞ്ഞ് ഒഴിയുകയാണുണ്ടായത്.
കൃഷിമന്ത്രിക്ക് പിന്തുണയേകി ഗവർണറുടെ ആർ.എസ്.എസ് നിലപാടിനെ ആദ്യം പ്രതിരോധിച്ച സി.പി.ഐ, സി.പി.എമ്മുമായി ചേർന്നുള്ള പ്രതിഷേധമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സി.പി.എം വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതോടെ പാർട്ടി സ്വന്തംനിലയിൽ സംസ്ഥാന വ്യാപക കാമ്പയിൻ നടത്തുകയും പ്രക്ഷോഭത്തിന് എ.ഐ.വൈ.എഫിനെ രംഗത്തിറക്കുകയുമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.