‘ബി.ജെ.പി ജയിക്കാൻ കശ്മീരിൽ നിന്നും ആളുകളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കും’; തൃശ്ശൂരിലെ വോട്ട് ക്രമക്കേട് സമ്മതിച്ച് ബി.ജെ.പി നേതാവ്
text_fieldsതൃശ്ശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ വിജയിപ്പിക്കാനായി തൃശ്ശൂർ ലോക്സഭ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തതായി സമ്മതിച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ. ഒരു വർഷം മുമ്പ് അത്തരത്തിൽ ആളുകളെ പുറത്തു നിന്ന് കൊണ്ടുവന്ന് വോട്ട് ചേർക്കുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പി ജയിക്കാൻ ലക്ഷ്യമിടുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും നാളെയും അത്തരത്തിൽ വോട്ട് ചേർക്കുമെന്നും ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
തൃശ്ശൂരിലെ ഇരട്ട വോട്ട് ആരോപണം ഉയർന്നപ്പോൾ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുന്ന സമീപനമാണ് ബി.ജെ.പി നേതാക്കൾ സ്വീകരിച്ചിരുന്നത്. എന്നാൽ, ഇരട്ട വോട്ട് ആരോപണം സമ്മതിക്കുകയാണ് ഇപ്പോൾ ബി.ജെ.പിയുടെ സംസ്ഥാന നേതാവ് ചെയ്തത്. കൂടാതെ, ജയിക്കാൻ വേണ്ടി ഇനിയും പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർക്കുമെന്നും നേതാവ് പറയുന്നു.
സുരേഷ് ഗോപി തൃശൂരിൽ സ്ഥിരതാമസക്കാരൻ അല്ലാതിരുന്നിട്ടും മുക്കാട്ടുകരയിലെ 115ാം നമ്പർ ബൂത്തിൽ അദ്ദേഹത്തിന്റെ ഉൾപ്പെടെ 11 പേരെ വോട്ടർമാരായി നിയമവിരുദ്ധമായി ചേർത്തതിൽ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ എം.പിയുമായ ടി.എൻ. പ്രതാപനാണ് പൊലീസിൽ പരാതി നൽകിയത്.
തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗത്തിലൂടെയാണ് തൃശൂർ നിയമസഭ മണ്ഡത്തിലെ 115ാം നമ്പർ ബൂത്തിൽ വോട്ട് ചേർത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിരതാമസക്കാരനായ വ്യക്തിക്കു മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കൂ. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിരതാമസക്കാരാണ്.
തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം ഡിവിഷനിൽ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ അദ്ദേഹം കേന്ദ്രമന്ത്രിയായശേഷം നടന്ന റിവിഷനിലും അതേപടി തുടരുന്നുവെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്വത്തിന് തെളിവാണെന്നും ടി.എൻ. പ്രതാപൻ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
സുരേഷ് ഗോപി 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് 115ാം നമ്പർ ബൂത്തിൽ ഏറ്റവും അവസാനമായി വോട്ട് ചേർത്തത്. വോട്ട് ചേർക്കുമ്പോൾ സ്ഥിരതാമസക്കാരനാണെന്ന രേഖയും സത്യപ്രസ്താവനയും നൽകണം. ശാസ്തമംഗലം ഡിവിഷനിൽ സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി തൃശൂരിൽ നൽകിയ സത്യപ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമനടപടി ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ പൊലീസിനെ സമീപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.