ബഡ്സ് നിയമലംഘനം: 11 സ്ഥാപനങ്ങളുടെ കൂടി സ്വത്ത് കണ്ടുകെട്ടും
text_fieldsതൃശൂർ: ബഡ്സ് നിയമം ലംഘിച്ച് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും പണം തിരിച്ച് നല്‍കാതെ വഞ്ചിക്കുകയും ചെയ്ത 11 സ്ഥാപനങ്ങളുടെയും ഉടമകളുടെയും തൃശൂർ ജില്ലയിലുള്ള സ്ഥാവര-ജംഗമ വസ്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യാനും ജപ്തി സ്ഥിരപ്പെടുത്താൻ ഹരജി ഫയല്‍ ചെയ്യാനും ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ വി.ആർ. കൃഷ്ണ തേജ ഉത്തരവിട്ടു. സ്ഥാപനങ്ങളുടെ കൂട്ടത്തിൽ തിരുവനന്തപുരത്തെ ബി.എസ്.എന്‍.എല്‍ എന്‍ജിനീയേഴ്സ് കോ ഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡുമുണ്ട്.
തൃശൂരിലെ ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക്‌സ്, ടോള്‍ ഡീല്‍ വെഞ്ച്വഴ്‌സ് എല്‍.എല്‍.പി, പത്തനംതിട്ടയിലെ ഗൃഹചന്ദ് നിധി ലിമിറ്റഡ്, ശ്രീ നവോമി ചിറ്റ്‌സ് അറ്റ് എസ്.എന്‍ ചിറ്റ്‌സ്, പി.ആര്‍.ഡി മിനി നിധി, തിരുവനന്തപുരത്തെ എ.ആര്‍. ഫിനാന്‍സ്, കാസര്‍കോട് ജില്ലയിലെ ബിഗ് പ്ലസ് ഫിന്‍ ട്രേഡിങ്, ജി.ബി.ജി നിധി ലിമിറ്റഡ്, എറണാകുളത്തെ വിജയ ഫിനാന്‍സ്, ബംഗളൂരു ആസ്ഥാനമായ ലോങ് റിച്ച് ഗ്ലോബല്‍ എന്നിവയാണ് മറ്റു സ്ഥാപനങ്ങൾ. ഇവർക്ക് തൃശൂർ ജില്ലയിലുള്ള എല്ലാ സ്ഥാവര-ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടാൻ സ്വത്തുകളുടെ മഹസ്സര്‍, ലൊക്കേഷന്‍ സ്‌കെച്ച്, തണ്ടപ്പേര്‍ പകര്‍പ്പ് എന്നിവയുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയാറാക്കും.
ജില്ല രജിസ്ട്രാര്‍ പ്രതികളുടെ സ്വത്തു വിൽപന നടപടി താല്‍ക്കാലികമായി മരവിപ്പിക്കാൻ സബ് രജിസ്ട്രാര്‍ ഓഫിസര്‍മാര്‍ക്ക് അടിയന്തര നിർദേശം നല്‍കും. ഇവരുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും പട്ടിക തൃശൂര്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ തയാറാക്കി കലക്ടറേറ്റിലേക്കും ജില്ല പൊലീസ് മേധാവിക്കും കൈമാറും. ഇവർക്ക് ജില്ലയിലെ ബാങ്ക്, ട്രഷറി, സഹകരണ സ്ഥാപനം എന്നിവയിലുള്ള സ്ഥിരനിക്ഷേപം അടക്കമുള്ള എല്ലാ അക്കൗണ്ടും മരവിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ബാങ്ക് മാനേജര്‍മാരെ അറിയിക്കാൻ തൃശൂര്‍ ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി.
ഉത്തരവ് നടപ്പാക്കേണ്ട ചുമതല തൃശൂര്‍ സിറ്റി, റൂറല്‍ ജില്ല പൊലീസ് മേധാവികൾക്കും തൃശൂര്‍, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനല്‍ ഓഫിസര്‍മാർക്കുമാണ്. ജപ്തി സ്ഥിരപ്പെടുത്താൻ നിയുക്ത കോടതി മുമ്പാകെ സമയബന്ധിതമായി ഹരജി ഫയല്‍ ചെയ്യേണ്ടതിനാല്‍ കണ്ടുകെട്ടല്‍ നടപടി സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് അടിയന്തരമായി കലക്ടറേറ്റില്‍ ലഭ്യമാക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.