മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിലെടുത്ത് പിഴയീടാക്കിയതിന് വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി; കേസെടുത്തു
text_fieldsമാനന്തവാടി: മാനന്തവാടി വില്ലേജ് ഓഫീസറായിരുന്ന പീച്ചങ്കോട് തയ്യത്ത് എസ്. രാജേഷ് കുമാറിനെ ഫോണിൽ ഭീഷപ്പെടുത്തിയാളുടെ പേരിൽ മാനന്തവാടി പൊലീസ് കേസെടുത്തു. മാനന്തവാടി കുഴിനിലം കരിയങ്ങാട്ടിൽ ഹൗസ് ഷമീറിന്റെ പേരിലാണ് കേസ്.
ജൂലൈ 25നും 26നുമിടയിലായിരുന്നു കേസിനാസ്പദമായ സംഭവം. അനധികൃതമായി മണ്ണു നികത്തിയതിനു മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിലെടുത്ത് പിഴയീടാക്കിയ സംഭവത്തിലാണ് ഷമീർ രാജേഷിനെ ഫോണിൽ ഭീഷണിപ്പെടുത്തിയത്. കാസർകോട്ടേക്ക് സ്ഥലം മാറ്റുമെന്നും നേരിൽ വന്നു കാണുമെന്നൊക്കെയാണ് ഭീഷണിയുണ്ടായിരുന്നത്.
അസഭ്യം പറഞ്ഞെതായും സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല എന്നും ഷമീർ പറഞ്ഞതായി രാജേഷ് നൽകിയ പരാതിയിലുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാജേഷ് മുതിർന്ന റവന്യു ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. മൂന്നാഴ്ച മുമ്പ് പരാതി നൽകിയിരുന്നെങ്കിലും വെള്ളിയാഴ്ചയാണ് പൊലീസ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞയാഴ്ച കലക്ടർ ജില്ല പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മാനന്തവാടി ഭൂരേഖ തഹസിൽദാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് മാനന്തവാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം നടപടിയെടുത്ത രാജേഷിനെ ദിവസങ്ങൾകൊണ്ട് റവന്യു വകുപ്പ് തൊണ്ടർനാട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. സ്വാഭാവിക സ്ഥലംമാറ്റ നടപടിയുടെ ഭാഗമായാണ് സ്ഥലം മാറ്റമെന്നു റവന്യു അധികൃതർ പറയുന്നുണ്ടെങ്കിലും മണ്ണുനീക്കലിനെതിരെ നടപടിയെടുത്തതിനാണ് സ്ഥലം മാറ്റമുണ്ടായതെന്ന് ആരോപണമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.