സർക്കാർ ചെലവിലല്ല, കേട്ടോ; അമേരിക്കൻ സന്ദർശനം സംഘാടകർ ഏർപ്പെടുത്തിയതെന്ന് രമേശ് ചെന്നിത്തല
text_fieldsരമേശ് ചെന്നിത്തല
തിരുവനന്തപുരം: അമേരിക്കൻ യാത്രയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ വിഡിയോ സന്ദേശം പങ്കുവെച്ചു. സർക്കാർ ചെലവിലല്ല തന്റെ വിദേശയാത്രയെന്നും സംഘാടകരുടെ ചെലവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിൽ ഉണ്ടായിരുന്ന ഫെലിക്‌സ് സൈമണിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഞാനും കുടുംബവും ഇവിടെ വന്നത്. മൂന്നര പതിറ്റാണ്ടുകാലത്തെ ബന്ധമാണ് തനിക്ക് അദ്ദേഹവുമായുള്ളത്. ഇവിടുത്തെ മലയാളി സംഘടനകളുടെ പരിപാടിയിലും പങ്കെടുത്തു. ഓണാഘോഷങ്ങളിലും പങ്കെടുക്കും. ജോസ് കെ. മാണിയടക്കമുള്ളവരും തന്നോടൊപ്പം സന്ദർശനത്തിനുണ്ടായിരുന്നു’ -ചെന്നിത്തല വീഡിയോയിലൂടെ അറിയിച്ചു.
ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച് ഇടത് സൈബർ ഹാൻഡിലുകളിൽ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. സര്‍ക്കാര്‍ 100 ദിവസം തികഞ്ഞതോടെ അമേരിക്കയില്‍ ടൂര്‍ പോയെന്നും മാധ്യമങ്ങള്‍ വിവാദമാക്കുന്നില്ലെന്നുമായിരുന്നു വിമർശനം. ജനം പവര്‍കട്ടില്‍ വലയുമ്പോഴാണ് ആഭ്യന്തര മന്ത്രിയും നേതാക്കളും അമേരിക്കയില്‍ പോയതെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വിഡിയോ സന്ദേശം പങ്കുവെച്ചത്.
ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ ശില്പിയായ സാം പിത്രോദയെ സന്ദർശിച്ച കാര്യവും രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കേരളത്തിന്റെ ഉയർന്ന പൗരബോധത്തെയും സാക്ഷരതയെയും സാം പിത്രോദ പ്രത്യേകം പ്രശംസിച്ചതായും ചെന്നിത്തല കുറിച്ചു. വോട്ട് രേഖപ്പെടുത്താൻ മാത്രം ഫ്ലൈറ്റ് ടിക്കറ്റെടുത്ത് നാട്ടിലെത്തുന്ന മലയാളികളുടെ ജനാധിപത്യ ബോധം മറ്റെവിടെയും കാണാനാവില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സാം പിത്രോദയുമായി ചിക്കാഗോയിൽ വെച്ചുണ്ടായ കൂടിക്കാഴ്ച ചിന്തോദ്ദീപകമായിരുന്നുവെന്നാണ് ചെന്നിത്തല കുറിച്ചത്. രാജീവ് ഗാന്ധിയുടെ കാലത്ത് ഇന്ത്യയെ സാങ്കേതികവിദ്യയുടെ പുതുയുഗത്തിലേക്ക് നയിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് ഡിജിറ്റൽ യുഗത്തിൽ പ്രസക്തിയേറുകയാണെന്നും കൂട്ടിച്ചേർത്തു.
വിവാഹത്തില്‍ പങ്കെടുക്കാനായി മന്ത്രിയായ മോന്‍സ് ജോസഫ്, അന്‍വര്‍ സാദത്ത് എംഎല്‍എ, മുന്‍മന്ത്രി പന്തളം സുധാകരന്‍ എന്നിവരും അമേരിക്കയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

