‘വാർത്ത തടസ്സപ്പെടുത്തിയിട്ടില്ല, റെയ്ഡ് വാർത്ത അറിഞ്ഞത് ആ ചാനലിലൂടെ’; റിപ്പോർട്ടർ ടിവി റെയ്ഡിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: റിപ്പോർട്ടർ ടിവിയിൽ നിയമപരമായാണ് പൊലീസ് റെയ്ഡ് നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അവിടുത്തെ വാർത്ത സംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ല. ഈ വാർത്ത താൻ അറിയുന്നത് ആ ടിവി ചാനലിൽ നിന്നു തന്നെയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ല. രാവിലെ റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത ഞാന്‍ അറിയുന്നത് തന്നെ ആ ടി.വി ചാനലില്‍ നിന്നാണ്. നിയമപരമായി എസ്.ഐ.ടിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് ആ റെയ്ഡ് നടത്തിയത്. ഇതൊന്നും സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായല്ല. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരും, അര്‍ജന്റീന ടീമിനെ കൊണ്ടുവരും എന്നൊക്കെ പറഞ്ഞു നടത്തിയ ഒരു വിവാദമുണ്ട്. ആ വിവാദത്തെപ്പറ്റിയുള്ള പരാതി കായികവകുപ്പ് ഗവണ്‍മെന്റിനു തന്നിട്ടുണ്ടായിരുന്നു. ജി.എസ്.ടി വകുപ്പ് മെസ്സി വിവാദം സംബന്ധിച്ച് എസ്.ഐ.ടി രൂപവത്കരിച്ച് അന്വേഷണം നടത്തിയിരുന്നു. ജി.എസ്.ടി തട്ടിപ്പ് നടന്നതായി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. അതുകൂടാതെ കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ഡി.ജി.പി (ലോ ആന്‍ഡ് ഓര്‍ഡര്‍) നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എസ്.ഐ.ടി രൂപീകരിച്ചത്. അവര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വാറണ്ടോടുകൂടിയാണ് റെയ്ഡ് നടത്തിയത്. അത് നിയമപരമായിട്ടുള്ള റെയ്ഡാണ് എന്നാണ് എനിക്കുകിട്ടിയിട്ടുള്ള വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെയ്ഡിനെ അപലപിച്ച് ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നും പറഞ്ഞുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കണ്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ചെയ്ത റെയ്ഡിന്റെ കാര്യം പറയട്ടെ. 2017ല്‍ മംഗളം ടി.വി റെയ്ഡ് ചെയ്തു. അതിന്റെ സി.ഇ.ഒ ഉള്‍പ്പടെയുള്ള അഞ്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2023 മാര്‍ച്ചില്‍ ഏഷ്യാനെറ്റ് ന്യൂസ് റെയ്ഡ് ചെയ്തു. താൻ അത് അസംബ്ലിയില്‍ കൊണ്ടുവന്നതാണ്. റെയ്ഡ് ചെയ്ത് നിരവധി വകുപ്പുകള്‍ ചുമത്തി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ , റീജിണല്‍ എഡിറ്റല്‍ ഷാജഹാന്‍ കാളിയത്ത് എന്നിവരുള്‍പ്പെയുള്ളവര്‍ക്കെതിരെ നടപടിയുണ്ടായി. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഓഫിസില്‍ പൊലീസ് പരിശോധന നടത്തി ജീവനക്കാരുടെ ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളുമെല്ലാം പിടിച്ചെടുത്തു. പിന്നീട് സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തതിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നവകേരള സദസിലെ യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ നേര്‍ക്ക് കെ.എസ്.യുക്കാര്‍ ചെരുപ്പ് എറിഞ്ഞെന്നും പറഞ്ഞിട്ട് 24 ന്യൂസിന്റെ കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടറെ കേസില്‍ പെടുത്തി. എസ്.എഫ്.ഐ നേതാവ് പരീക്ഷയുമായി ബന്ധപ്പെട്ടു നടത്തിയ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി. ഇനിയും കുറെയുണ്ട്. എല്ലാമൊന്നും പറയുന്നില്ല. പ്രതിപക്ഷ നേതാവ് വന്ന് ധാര്‍മിക രോഷം പ്രകടിപ്പിച്ചതുകൊണ്ടു മാത്രമാണ് ഈ പഴയ സംഭവങ്ങളെല്ലാം പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫിസിലും ഇവരുടെ വയനാട്ടിലെ വീടുകളിലും എസ്.ഐ.ടി റെയ്ഡ് നടത്തുകയാണ്. പുലർച്ചെ നാലു മണി മുതലാണ് പരിശോധന അരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

