പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന ഹരജി തള്ളി
text_fieldsകൊച്ചി: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിസഭയെയും പുറത്താക്കണമെന്ന ഹരജി ഹൈകോടതി തള്ളി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെെട്ടന്ന കോടതി പരാമർശം ഉണ്ടായിട്ടില്ലെന്നും കാബിനറ്റ് യോഗത്തിൽനിന്ന് ചില മന്ത്രിമാർ വിട്ടുനിന്നതുകൊണ്ടുമാത്രം കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് പറയാനാവില്ലെന്നും വിലയിരുത്തിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹരജി ഫയലിൽ സ്വീകരിക്കാതെ തള്ളിയത്. മന്ത്രിയായിരിക്കെ സര്‍ക്കാറിനെതിരെ ഹരജി നല്കിയ തോമസ് ചാണ്ടിയുടെ നടപടി കൂട്ടുത്തരവാദിത്ത ലംഘനമാണെന്ന് കോടതി അഭിപ്രായപ്പെടുകയും നാല് മന്ത്രിമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തതിലൂടെ മുഖ്യമന്ത്രിക്ക് തുടരാന്‍ അവകാശമില്ലെന്ന് വാദിച്ച് കേരള, കൊച്ചി സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്ന ആർ.എസ്. ശശികുമാർ നൽകിയ ഹരജിയാണ് തള്ളിയത്.
റവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ല കലക്ടര്‍ നൽകിയ റിപ്പോർട്ടിനെതിരെ മറ്റൊരു മന്ത്രി കോടതിയെ സമീപിച്ചതിലൂടെ കൂട്ടുത്തരവാദിത്തം ലംഘിച്ചതായി തോമസ് ചാണ്ടിയുടെ ഹരജി തള്ളിയ കോടതി പരാമർശം ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ, മന്ത്രിയുടെ നിർദേശപ്രകാരം തയാറാക്കിയ റിപ്പോർട്ടിനെതിരെ മറ്റൊരു മന്ത്രിക്ക് കോടതിയെ സമീപിക്കാനാവില്ലെന്ന നിരീക്ഷണത്തോടെയാണ് തോമസ് ചാണ്ടിയുടെ ഹരജി നേരേത്ത മറ്റൊരു ബെഞ്ച് തള്ളിയതെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന പരാമർശം ഉണ്ടായിട്ടില്ല.
മന്ത്രിസഭായോഗ തീരുമാനങ്ങളെ മന്ത്രിമാർ ഒറ്റക്കെട്ടായി പിന്തുണക്കാൻ ബാധ്യസ്ഥരാണെന്നതാണ് കൂട്ടുത്തരവാദിത്തംകൊണ്ട് ഉദ്ദേശിക്കുന്നത്. മന്ത്രിസഭയുടെ ഏതെങ്കിലും തീരുമാനത്തോട് ഏെതങ്കിലും മന്ത്രിക്ക് പരസ്യമായ എതിർപ്പുണ്ടെങ്കിൽ രാജിവെക്കണം. എന്നാൽ, ഒരു മന്ത്രിയുടെ വ്യക്തിപരമായ തെറ്റിനോ രാഷ്ട്രീയ വിഡ്ഢിത്തത്തിനോ കൂട്ടുത്തരവാദിത്തമെന്ന ബാധ്യത ബാധകമല്ല. ബന്ധപ്പെട്ട മന്ത്രി രാജിെവക്കണമെന്നേയുള്ളൂ. എല്ലാ മന്ത്രിമാരും സർക്കാറും ഇറങ്ങിപ്പോകേണ്ടതില്ല. മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തെയും ഏതെങ്കിലും മന്ത്രിയുടെ വ്യക്തിപരമായ തീരുമാനത്തെയും വിമർശിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും ഒരു മന്ത്രിക്ക് കഴിയില്ല.
അംഗങ്ങൾ മന്ത്രിസഭായോഗത്തിൽനിന്ന് വിട്ടുനിന്നതുകൊണ്ട് മാത്രം കൂട്ടുത്തരവാദിത്തം നഷ്ടമാകില്ല. നാല് മന്ത്രിമാർ വിട്ടുനിന്നതിന് കാരണം വ്യക്തമല്ല. ഇവരുടെ അസാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനത്തോട് ഇവർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുമില്ല. അതിനാൽ, ഇൗ വാദവും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.