പാലോട് രവിയോട് രാജി ചോദിച്ചുവാങ്ങി കോൺഗ്രസ് നേതൃത്വം; പകരം ചുമതല ആർക്കുമില്ല
text_fieldsതിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ മൂന്നാം തവണയും അധികാരം പിടിക്കുമെന്ന ഫോണ്‍ സംഭാഷണം വിവാദമായ പശ്ചാത്തലത്തിൽ ഡി.സി.സി അധ്യക്ഷൻ പാലോട് രവിയോട് പാർട്ടി രാജി ചോദിച്ചുവാങ്ങുകയായിരുന്നു. എ.ഐ.സി.സി നിർദേശപ്രകാരമാണ് കെ.പി.സി.സി അധ്യക്ഷൻ രവിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടതെന്നാണ് വിവരം. രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. തിരുവനന്തപുരം ഡി.സി.സി അധ്യക്ഷ പദവിയിൽ പകരം ചുമതല ആർക്കും നൽകിയിട്ടില്ല.
പാലോട് രവി സമര്‍പ്പിച്ച സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍, രവിയുമായി ഫോണിൽ സംസാരിച്ച വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു. പുല്ലംപാറയിലെ പ്രാദേശിക നേതാവായ ജലീലുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി പ്രതിരോധത്തിലായിരുന്നു. എൽ.ഡി.എഫ് വീണ്ടും അധികാരം പിടിക്കുമെന്നതിനു പുറമെ. കോണ്‍ഗ്രസ് എടുക്കാച്ചരക്ക് ആകുമെന്നും രവി ഫോണിൽ പറഞ്ഞിരുന്നു.
“പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് നാമാവശേഷമാകും. മുസ്ലിം ഇതര പാർട്ടികൾ സി.പി.എമ്മിലേക്കും മറ്റ് പാർട്ടികളിലേക്കും പോകും. കോൺഗ്രസിലുള്ളവർ ബി.ജെ.പിയിലേക്കോ മറ്റ് പാർട്ടികളിലേക്കോ പോകും. 60 അസംബ്ലി മണ്ഡലങ്ങളിൽ കാശ് കൊടുത്ത് ബി.ജെ.പി വോട്ട് കരസ്ഥമാക്കും. മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ ഭരണം തുടരുകയും ചെയ്യും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. കോൺഗ്രസിന് നാട്ടിൽ ഇറങ്ങിനടന്ന് ജനങ്ങളോട് സംസാരിക്കാൻ ആളില്ല. എങ്ങനെ കാലുവാരാമെന്നാണ് നേതാക്കൾ ചിന്തിക്കുന്നത്” -എന്നാണ് പാലോട് രവി പറഞ്ഞത്.
പരാമർശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവരികയും ചെയ്തു. ഒറ്റക്കെട്ടായിനിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കിൽ പരാജയമുണ്ടാകും എന്ന താക്കീതാണ് താൻ നൽകിയതെന്നും കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ അത് പാർട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നൽകാനാണ് ഉദ്ദേശിച്ചതെന്നുമായിരുന്നു വിശദീകരണം. എന്നാൽ ഈ വിശദീകരണം പാർട്ടി അംഗീകരിച്ചില്ല. പിന്നാലെ രാജിവെക്കാൻ നിർദേശം നൽകുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.