ജനങ്ങളുമായുള്ള ബന്ധം കുറഞ്ഞു; തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ
text_fieldsസി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
കോഴിക്കോട്: ജനങ്ങളുമായുള്ള ബന്ധം കുറഞ്ഞുവെന്ന് സമ്മതിച്ചും അത് ശക്തിപ്പെടുത്താൻ താഴേത്തട്ടിൽ ഇടപെടലുകളുണ്ടാകുമെന്ന് വ്യക്താക്കിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദൈനംദിന ജീവിത പ്രശ്നങ്ങളിൽ കൂടുതൽ ഫലപ്രദമായി ഇടപെടാനാകണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വിശാല സംസ്ഥാന സമിതിയുടെ ഭാഗമായി ആരോഗ്യകരമായ ചർച്ചയാണ് രണ്ടുദിവസമായി നടന്നത്. തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും തയ്യാറാക്കിയ വിമർശനങ്ങളും സ്വയം വിമർശനങ്ങളും പാർട്ടി രേഖയിലുണ്ട്. ഈ ദൗർബല്യങ്ങൾ തിരുത്തുന്നതിന് ഇടപെടലുകളുണ്ടാകും. മാധ്യമ രംഗത്ത് വലതുപക്ഷ ശക്തികളും വർഗീയ ശക്തികളും നടത്തുന്ന പ്രചാരണങ്ങളെ മറികടന്ന് മതനിരപേക്ഷ ഉള്ളടക്കത്തോടെ ഒരു ജനാധിപത്യ കേരളം രൂപപ്പെടുത്തും. സംഘടനാപരമായ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്രസർക്കാറിന്‍റെ നയങ്ങൾ അതേപടി ഉൾക്കൊണ്ട് നടപ്പാക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തണമെന്ന് ചർച്ചയിൽ ആവശ്യമുണ്ടായി.
ബ്രാഞ്ച് ചുമതല ഏരിയ കമ്മിറ്റി അംഗങ്ങൾക്ക്
പാർട്ടി ബ്രാഞ്ച് കമ്മിറ്റികളുടെ ചുമതല ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് നൽകി ദൈനംദിന പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടണം. ബ്രാഞ്ച് തലത്തിലുള്ള സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം.
വർഗീയതക്കെതിരെ പ്രതിരോധം
വർഗീയ ശക്തികൾ സൂക്ഷ്മതലത്തിൽ ഇടപെടുന്നതിനെതിരെ ഫലപ്രദമായ ആശയപരവും സാംസ്കാരികമായ പ്രതിരോധം തീർക്കണം. ജനങ്ങളുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും വർഗീയത്കരിക്കുന്നതിനുള്ള ഇടപെടലുകളാണ് നടക്കുന്നത്. വലതുപക്ഷവത്രണവും അതിൻറെ ലളിതവൽക്കരണവും ഫലപ്രദമായി പ്രതിരോധിക്കണം. അന്ധവിശ്വാസവും അബദ്ധജഡിലവും സ്ത്രീവിരുദ്ധവുമായ നിലപാടുകളെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ, അത് ന്യൂനപക്ഷ വർഗീയതയാലും ഭൂരിപക്ഷ വർഗീതയായാലും അതിനെതിരെ പ്രതികരിക്കണം.
പാർട്ടി ക്ലാസിന് ഇനി മൊബൈൽ ആപ്
ആധുനിക സാങ്കേതിക വിദ്യകളെ കൂടി ഉൾപ്പെടുത്തി പാർട്ടി വിദ്യാഭ്യാസം കൂടുതൽ ശക്തിപ്പെടുത്തണം. അതിനുവേണ്ടി പ്രത്യേക മൊബൈല്‍ തന്നെ സജ്ജീകരിക്കണം. നവമാധ്യമ രംഗത്ത് താഴെത്തലം വരെ പ്രവർത്തനം വ്യാപിപ്പിക്കണം. കേരളത്തിന്‍റെ പൊതുവായ ആവശ്യങ്ങളെ ഫലപ്രദമായും ഗവേഷണപരമായും ഉൾക്കൊള്ളുന്നതിന് ഇ.എം.എസ് അക്കാദമി പോലുള്ള ഗവേഷണ കേന്ദ്രങ്ങളെയും പരിവർത്തിപ്പിക്കണം.
വിമർശനം സമ്മതിച്ചു
വിശാല സംസ്ഥാന സമിതിയിൽ തനിക്കെതിരെ വിമർശനമുണ്ടായത് വാർത്തസമ്മേളനത്തിൽ സ്ഥിരീകരിച്ച് എം.വി. ഗോവിന്ദൻ. തന്നെപ്പറ്റി വിമർശനമുണ്ടെന്നും ഇല്ലെങ്കിൽ പിന്നെ എന്ത് സമ്മേളനമെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറി, പാർട്ടി നേതാക്കൾ അടക്കം എല്ലാവർക്കെതിരെയും വിമർശനമുണ്ടായി. വിമർശനമില്ലെങ്കിൽ പിന്നെ കമ്യൂണിസ്റ്റ് പാർട്ടി ഇല്ല. ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്. അത് തിരുത്തും. ഉയർന്നുവന്ന വിമർശനങ്ങൾക്ക് തിങ്കളാഴ്ച മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസികളെല്ലാം വർഗീയവാദികളല്ല
കോഴിക്കോട്: വിശ്വാസികളെ ഒഴിവാക്കിനിർത്തി, വർഗീയതക്കെതിരെ പൊരുതാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയത രൂപപ്പെടുത്താനുള്ള ഉപകരണമായി വിശ്വാസത്തെ ഉപയോഗിക്കുകയാണ്. വർഗീയതയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന ഘടകം വിശ്വാസികളാണ്. അവരെകൂടി മുഖവിലയ്ക്കെടുത്ത് മാത്രമേ വർഗീയതക്കെതിരെ പൊരുതാൻ സാധിക്കുകയുള്ളൂ. വിശ്വാസികളെല്ലാം വർഗീയവാദികളല്ല; വർഗീയവാദികൾ വിശ്വാസികളുമല്ല. അമ്പലങ്ങളിലൊക്കെ ആർ.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും ക്ലാസുകളും ശാഖകളും നടക്കുകയാണ്. ദേവസ്വം ബോർഡിന്റെ അമ്പലങ്ങളിൽ പോലും ഇത് നടക്കുന്നു-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

