വിവാദ മരം വിൽപന; കരാറുകാരനെക്കൊണ്ട് തുക അടപ്പിച്ച് തലയൂരാൻ ഉദ്യോഗസ്ഥർ
text_fieldsതിരുവനന്തപുരം: രണ്ടരക്കോടിക്ക് മരം വിൽപന നടത്തിയപ്പോൾ വനം വികസന കോർപറേഷന് ഒരു കോടി രൂപയുടെ നഷ്ടമുണ്ടായ സംഭവത്തിൽ കരാറുകാരനെക്കൊണ്ട് മുഴുവൻ തുകയും അടപ്പിച്ച് നടപടികളിൽ നിന്ന് തലയൂരാൻ ഉദ്യോഗസ്ഥർ ശ്രമം തുടങ്ങി. സസ്പെൻഷനും വിജിലൻസ് അന്വേഷണവുമടക്കമുള്ളവയിൽ നിന്നൊഴിവാകാനാണ് ഉദ്യോഗസ്ഥരുടെ ധൃതിപ്പെട്ട നീക്കം. അരിപ്പ ഡിവിഷൻ പരിധിയിലുള്ള രണ്ട് തോട്ടങ്ങളിലെ യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ചതിലാണ് ഉദ്യോഗസ്ഥ ഒത്താശയിൽ പൂർണ തുകയടക്കാതെ കരാറുകാരൻ കോർപറേഷന് വലിയ നഷ്ടമുണ്ടാക്കിയത്. ഇക്കാര്യം കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
പണം അടക്കുന്നതിനനുസരിച്ച് മാത്രമേ തോട്ടത്തിൽ നിന്ന് മരങ്ങൾ മുറിക്കാൻ അനുവദിക്കാവൂ, പണമടച്ച രസീതിയുടെ ഇൻവോയ്സ് പകർപ്പ് പരിശോധിച്ചശേഷമേ മരം തോട്ടത്തിൽ നിന്ന് കൊണ്ടുപോകാനുള്ള പാസ് നൽകാവൂ എന്നീ കരാർ വ്യവസ്ഥകൾ കാറ്റിൽ പറത്തിയാണ് ഉദ്യോഗസ്ഥർ കരാറുകാരനെ സഹായിച്ചത്.
കോർപറേഷനുണ്ടായ സാമ്പത്തിക നഷ്ടത്തിൽ നടന്ന പ്രാഥമികാന്വേഷണത്തിൽ തന്നെ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയിരുന്നു. ഇതോടെ, വനം വികസന കോർപറേഷൻ തിരുവനന്തപുരം ഡിവിഷനൽ മാനേജർ, അരിപ്പ സബ് യൂനിറ്റ് മാനേജർ, അസി. മാനേജർ എന്നിവരോട് വിശദീകരണം ചോദിച്ച് എം.ഡി ജോർജ് മാത്തച്ചൻ നോട്ടീസും നൽകിയിട്ടുണ്ട്.
മരംമുറിയുടെ കരാർ ഏറ്റെടുത്തത് ഭരണകക്ഷിയിലെ ഉന്നതനാണ്. ഇയാൾക്ക് ഒത്താശ നിന്ന ഉദ്യോഗസ്ഥരാകട്ടെ, ഇടത് അനുകൂല സംഘടനയുടെ പ്രവർത്തകരും ഭാരവാഹിയും. ഇക്കാര്യങ്ങളാൽ തന്നെ കടുത്ത നടപടികളിലേക്ക് പോകാതെ പണമടപ്പിച്ച് പ്രശ്നം ഒത്തുതീർക്കാനാണ് കോർപറേഷൻ അധികൃതർക്ക് ഉന്നതങ്ങളിൽ നിന്ന് ലഭിച്ച നിർദേശം. വനം വകുപ്പിന് ‘പ്രിയപ്പെട്ട’ കരാറുകാരന് തുകയടക്കാൻ കൂടുതൽ സമയം അനുവദിക്കാനും അണിയറയിൽ നീക്കം നടക്കുകയാണ്.
വർഷങ്ങൾക്കുമുമ്പ് അരിപ്പ സബ് യൂനിറ്റിലുണ്ടായ 45 ലക്ഷത്തിന്റെ ക്രമക്കേടിൽ ആദ്യമേ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ നടന്നത് അതിലും വലിയ കുറ്റമാണ്. എന്നിട്ടും ഒത്തുതീർപ്പിനായി നടപടികൾ വൈകിപ്പിക്കുകയാണ്. ഇത് ഉദ്യോഗസ്ഥർക്കിടയിലും ചർച്ചയായിട്ടുണ്ട്. കരാറുകാരൻ പണം അടക്കാത്തതിനാലാണ് ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയതെന്നും, പണമടച്ചാൽ ആർക്കെതിരെയും നടപടിയുണ്ടാകില്ലെന്നും വനം വികസന കോർപറേഷൻ എം.ഡി ജോർജ് മാത്തച്ചൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.