ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തി ചെയ്യാൻ ഉത്തരവിട്ട് കോടതി
text_fieldsകട്ടപ്പന: ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തി ചെയ്യാൻ ഉത്തരവിട്ട് ദേവികുളം കോടതി. കട്ടപ്പന സ്വദേശി വാലുമ്മൽ ബിനോയ് വർഗീസിന്റെ വീടും സ്ഥലവും ആണ് ജപ്തി ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്. നാല് ഏക്കർ സ്ഥലത്ത് 27000 ചതുരശ്ര അടി വിസ്തീർണമുള്ള അത്യാഡംബര വീടാണിത്. ഇതിന്റെ നിർമണവേളയിലും പിന്നീടും വീട് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കല്ലാർവാടി എസ്റ്റേറ്റിൽ നടന്ന ആക്രമണ സംഭവത്തിന്റെ കോടതി നടപടികളുടെ ഭാഗമായിട്ടാണ് ജപ്തി. 2021ൽ ‘എസ്.എസ്.പി.ടി.എൽ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന 288 ഏക്കർ കല്ലാർവാടി എസ്റ്റേറ്റ് ബിനോയ് വർഗീസ് പാട്ടത്തിന് എടുത്തിരുന്നു. എന്നാൽ, പാട്ടത്തിനു നൽകാത്ത 14.5 ഏക്കറും എസ്റ്റേറ്റ് ബംഗ്ലാവും ബിനോയ് കയ്യേറി എന്നാണ് പരാതി.
ഇതുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്യാനായി എത്തിയവർ ആക്രമിക്കപ്പെട്ടിരുന്നു. ഈ കേസിൽ ബിനോയ് എട്ടാം പ്രതിയാണ്. പരിക്കേറ്റവർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ആണ് കോടതി നടപടി. എന്നാൽ, കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കും ജപ്തി നടപടികൾ.
ഏഴു വർഷം എടുത്താണ് വീടു നിർമാണം പൂർത്തീകരിച്ചത്. പണി കഴിഞ്ഞ ഉടൻ കുന്നിന്റെ മുകളിലുള്ള വീടു കാണാൻ സമീപത്തെ റോഡിൽ ആളുകൾ തടിച്ചുകൂടുന്നതുമൂലം ഗതാഗതക്കുരുക്ക് പതിവായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.