11 വയസ്സുള്ള മകളെ പീഡിപ്പിച്ചു, മുന്നിൽവെച്ച് അശ്ലീല ദൃശ്യങ്ങള്‍ കണ്ടു; പിതാവിന് 178 വര്‍ഷം കഠിനതടവും 10.75 ലക്ഷം രൂപ പിഴയും
text_fieldsമഞ്ചേരി: 11 വയസ്സുകാരിയായ മകളെ പീഡനത്തിനിരയാക്കിയ പിതാവിന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും കഠിനതടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചു. അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 40കാരനെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതക്ക് നല്‍കണം. സര്‍ക്കാരിന്‍റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാര തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.
പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് മകളെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. മകളുടെ മുന്നിൽ വെച്ച് മൊബൈല്‍ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയിലുണ്ടായിരുന്നു. അരീക്കോട് ഇന്‍സ്‌പെക്ടറായിരുന്ന എം. അബ്ബാസലിയാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 17 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ എന്‍. സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ ജയിലിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

