മീൻ കഴിക്കാം,ധൈര്യമായി; രുചിയോ ഘടനയോ മാറിയിട്ടില്ലെന്ന് പ്രാഥമിക പഠനം
text_fieldsബേപ്പൂർ: കടൽ മത്സ്യം ഭക്ഷ്യയോഗ്യമാണെന്നും രുചിയിലും ഘടനയിലും മാറ്റം സംഭവിച്ചിട്ടില്ലെന്നും വിദഗ്ധ പഠനം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) ആണ് ഇതു സംബന്ധിച്ച് പ്രാഥമിക പഠന റിപ്പോർട്ട് പുറത്തുവിട്ടത്. അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപം എം.എസ്.സി എൽസ-3, അഴീക്കൽ തീരത്തിന് 44 നോട്ടിക്കൽ മൈൽ ദൂരെ വാൻഹായ്-503 എന്നീ കപ്പൽ ദുരന്തങ്ങളുണ്ടായി കണ്ടെയ്നറുകൾ കടലിൽ വീണതോടെ മത്സ്യം കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നുള്ള പ്രചാരണം ശക്തമായപ്പോഴാണ് സിഫ്റ്റ് അടിയന്തര പ്രാഥമിക പഠനം നടത്തിയത്. കണ്ടെയ്നറുകളിൽ അടങ്ങിയ വസ്തുക്കളുടെ വിവരം പുറത്തറിഞ്ഞതിനു ശേഷമാണ് മത്സ്യം കഴിക്കാൻ ജനങ്ങൾക്ക് ഭയം തുടങ്ങിയത്.
മനുഷ്യനും പ്രകൃതിക്കും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയുള്ള വസ്തുക്കളാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്ന വിവരവും പുറത്തുവന്നതോടെ കടലിലെ മത്സ്യസമ്പത്തിനെയാകെ ബാധിക്കുമെന്ന പ്രചാരണം മീൻ വിൽപനയെയും സാരമായി ബാധിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള സമുദ്ര ജലത്തിന്റെ സാമ്പിളുകളും, മത്സ്യവും ‘സിഫ്റ്റ്’ പരിശോധനക്ക് വിധേയമാക്കി. മത്സ്യ സാമ്പിളുകൾക്ക് രുചിമാറ്റമില്ല. മത്തി, കിളിമീൻ തുടങ്ങിയവയുടെ സാമ്പിളുകളാണ് പ്രധാനമായി പരിശോധിച്ചത്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള മത്സ്യസാമ്പിളുകളും പരിശോധനക്കെടുത്തിട്ടുണ്ട്.
മീനുകളുടെ പി.എച്ച് മൂല്യവും ലവണാംശവും സ്വാഭാവിക തോതിലാണ്. അസഹ്യ ഗന്ധമോ രുചിമാറ്റമോ ഉണ്ടായിട്ടില്ല. രാസവസ്തുക്കളുടെയോ എണ്ണയുടെയോ സാന്നിധ്യവും കണ്ടെത്താനായിട്ടില്ല. പ്ലാസ്റ്റിക് പെല്ലറ്റുകൾ, പരുത്തി ഇഴകൾ, മറ്റെന്തെങ്കിലും അസാധാരണ വസ്തുക്കൾ എന്നിവയും കണ്ടെത്താനായില്ല.നിരീക്ഷണ കാലയളവിൽ വലിയതോതിലുള്ള രാസമലിനീകരണം തീരപ്രദേശങ്ങളിൽ ഉണ്ടായിട്ടില്ലെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സി.എം.എഫ്.ആർ.ഐ) ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ടും വ്യക്തമാക്കിയിട്ടുണ്ട്.
കൃത്യമായ ഇടവേളകളോടെ കുറഞ്ഞത് മൂന്നു വർഷമെങ്കിലും പരിശോധന തുടരണമെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ സാഹചര്യത്തിൽ സർക്കാറിന്റെ നിർദേശപ്രകാരം സിഫ്റ്റ്, സി.എം.എഫ്.ആർ.ഐ, കുഫോസ് (കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്) എന്നിവ സംയുക്തമായി പാരിസ്ഥിതിക ആഘാതം, സമുദ്രമത്സ്യങ്ങളെക്കുറിച്ചുള്ള ദീർഘകാല പഠനം എന്നിവ നടത്താൻ തീരുമാനിച്ചതായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ഡോ. ജോർജ് നൈനാൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.