ജോലി നേടിയത് നിരവധിപേർ; ഭിന്നശേഷി അധ്യാപക നിയമന തട്ടിപ്പിൽ അന്വേഷണം
text_fieldsതിരുവനന്തപുരം: കാഴ്ച, കേൾവി പരിമിതിയുണ്ടെന്ന വ്യാജേന അംഗവൈകല്യ സർട്ടിഫിക്കറ്റുണ്ടാക്കി ഭിന്നശേഷി സംവരണ അധ്യാപക തസ്തികയിൽ ജോലി നേടിയത് നിരവധിപേർ. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ വിവിധ സ്കൂളുകളിൽ പത്തിലേറെ പേർ നിയമനം നേടിയതിന്റെ വിവരങ്ങളാണ് ഇതിനകം പുറത്തുവന്നത്.
കുറ്റ്യാടി കേന്ദ്രീകരിച്ച് ഏജന്റുമാരും ഡോക്ടർമാരും ഉദ്യോഗാർഥികളും ചേർന്ന് വ്യാജമായി സർട്ടിഫിക്കറ്റുണ്ടാക്കി നടത്തിയ തട്ടിപ്പ് ‘അധ്യാപക നിയമനം: ഭിന്നശേഷി സംവരണ തസ്തിക അനർഹർ തട്ടിയെടുക്കുന്നു’ എന്ന തലക്കെട്ടിൽ ‘മാധ്യമം’ വാർത്തയാക്കിയിരുന്നു.
പിന്നാലെ, മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതിയും ലഭിച്ചു. തുടർന്നാണ് അന്വേഷണത്തിന് നടപടിയായത്. ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്വേഷണത്തിനായി ഡി.ജി.പിക്ക് കൈമാറി.
ഗവ. ഡോക്ടർമാർ ഉൾപ്പെട്ട തട്ടിപ്പായതിനാൽ മറ്റൊരു പരാതി ആരോഗ്യമന്ത്രി വീണാ ജോർജിനും മറ്റൊരു പരാതി വിജിലൻസ് ഡയറക്ടർക്കും ലഭിച്ചു. ഡി.ജി.പി നിർദേശിക്കുന്ന പ്രകാരം വിജിലൻസായിരിക്കും തട്ടിപ്പിൽ അന്വേഷണം നടത്തുകയെന്നാണ് വിവരം. കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി പരാതിക്കാരുടെ മൊഴിയടക്കം ഉടൻ രേഖപ്പെടുത്തും. അതേസമയം വ്യാജമായി സർട്ടിഫിക്കറ്റുകൾ നിർമിച്ചതടക്കം ചൂണ്ടിക്കാട്ടി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കോഴിക്കോട് സ്വദേശിനി കാഴ്ചപരിമിതിയുണ്ടെന്ന വ്യാജേന സർട്ടിഫിക്കറ്റുണ്ടാക്കി കഴിഞ്ഞ ജൂലൈയിൽ കണ്ണൂരിലെ ഹൈസ്കൂളിൽ സാമൂഹിക ശാസ്ത്രം അധ്യാപികയായതിന്റെ വിവരങ്ങളാണ് ആദ്യം പുറത്തുവന്നത്. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി വഴി കാഴ്ചപരിമിതി സർട്ടിഫിക്കറ്റ് നേടി ‘ഭിന്നശേഷി’ക്കാരിയായ ഇവർ വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് സംവരണ തസ്തികയിൽ അധ്യാപികയായത്. ഇവർക്കുപിന്നാലെ, മറ്റു പലർക്കുമെതിരെ പരാതി ഉയരുകയും ഫോൺ സംഭാഷണങ്ങളടക്കമുള്ള തെളിവുകൾ പുറത്തുവരികയുമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.