Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും ന്യൂനമർദം;...

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനത്തു, നാശനഷ്ടവും

text_fields
bookmark_border
വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനത്തു, നാശനഷ്ടവും
cancel



തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതാണ് മഴ ശക്തമാകാൻ കാരണം. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആ​ന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് വൈകീട്ടോടെ ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്കാണ് സാധ്യതയുള്ളത്.

ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴക്കും 28 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

മഴ ശക്തമായ സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിവിധ ജലാശയങ്ങൾ കരകവിഞ്ഞൊഴുകുകയാണ്. കക്കയം ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കക്കയം ഡാമിൽ ജലനിരപ്പ് 2484. 6 അടിയായി. മഴ തുടർന്നാൽ ഡാമിന്റെ ഷട്ടർ തുറന്ന് വെള്ളം ഒഴുക്കും. കരിയാത്തുംപാറ, കുറ്റ്യാടി പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

വയനാട് മുത്തങ്ങയിൽ കല്ലൂർപുഴ കരകവിഞ്ഞൊഴുകുകയാണ്. ചൂരൽമഴ പൂനപ്പുഴയിൽ കുത്തൊഴുക്കുണ്ട്. കബനിയിൽ പ്രളയസാധ്യത മുന്നറിയിപ്പുണ്ട്.

കല്ലാർപുഴ കരകവിഞ്ഞൊഴുകുകയാണ്. നൂൽപുഴ പുഴംകുനി ഉന്നതിയിൽ വെള്ളംകയറി. എട്ടുപേരെ ക്യാമ്പിലേക്ക് മാറ്റി. കൂടുതൽ കുടുംബാംഗങ്ങളെ ഉടൻ ക്യാമ്പിലേക്ക് മാറ്റും. ഭാരതപ്പുഴയും കരകവിഞ്ഞു. ഇരിട്ടി പഴശ്ശി ഡാമിൽ വെള്ളം ഉയർന്നു.

മൂവാറ്റുപുഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ആന്റണി ലിയോണിനെ (65) ആണ് കാണാതായത്. പെരിയാറിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ആലുവ ശിവക്ഷേത്രം മുങ്ങി.

പാലക്കാട് മീങ്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. കണ്ണൂരിൽ ഇന്നലെ രാത്രി തുടങ്ങിയ മഴ തുടരുകയാണ്. പല പ്രദേശങ്ങളിലും വെള്ളം കയറി. ആറളം ഫാമിൽ തെങ്ങുചെത്ത് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു.

കോഴിക്കോട് ജില്ലയിൽ കനത്ത മഴയിൽ രണ്ടു മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് താലൂക്കിലെ കല്ലൂട്ടിവയൽ അബ്ബാസിന്റെ മകൻ ഷംസീർ (46), തലക്കുളത്തൂര്‍ വില്ലേജിലെ അന്നശേരി കുളങ്ങരത്തുതാഴം നിഖിലിന്റെ മകള്‍ നക്ഷത്ര (മൂന്ന്) എന്നിവരാണ് മരിച്ചത്. കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 11 പേർ ക്യാമ്പുകളിലുണ്ട്. വടകര താലൂക്കില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rain AlertHeavy RainKerala NewsLatest NewsKerala Rain
News Summary - Heavy Rain in kerala
Next Story