ഒത്തിരിപേരുമായി കൂടിക്കാഴ്ച നടത്താറുണ്ട്; ബി.ജെ.പി നേതാവുമായുള്ള കൂടിക്കാഴ്ച തള്ളാതെ കെ.വി. തോമസ്
text_fieldsകൊച്ചി: ബി.ജെ.പിയുടെ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹം തള്ളാതെ കെ.വി. തോമസ്. കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിന് ഒത്തിരി പേരുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൂടുമാറ്റം വല്ലതുമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'നിങ്ങൾക്ക് ഒത്തിരി കഥ കൊടുക്കാം. ഞാൻ ഇവിടെ അൻപതുവർഷമായിട്ടുള്ളതല്ലേ. പത്തിരുപത് വർഷമായി നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന ആളുകളല്ലേ. ഒത്തിരി ആളുകളെ കാണുന്നുണ്ട്. ബി.എൽ. സന്തോഷ് അടക്കമുള്ള ആളുകളെ എത്ര കാലമായി കാണുന്നതാണ്. ഇന്ന് ഇപ്പോൾ കാണുന്നതല്ലല്ലോ' എന്നായിരുന്നു തോമസിന്റെ മറുപടി.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു തോമസ്. തിരഞ്ഞെടുപ്പുഫലം വന്നയുടൻ സ്ഥാനത്തുനിന്ന് രാജിവെച്ച് ഓഫീസ് ഒഴിയുകയും ചെയ്തിരുന്നു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായും കെ.വി. തോമസ് വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് നേതാവായിരുന്ന തോമസ്, സംസ്ഥാന മന്ത്രിസഭയിലും യു.പി.എ കാലത്ത് കേന്ദ്ര മന്ത്രിസഭയിലും അംഗമായിരുന്നു.
എന്നാൽ 2019-ൽ ലോക്‌സഭാ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസുമായി അകന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുകാലത്ത് ഇടതു സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തതോടെ 2022-ൽ അദ്ദേഹത്തെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കി. തുടർന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിതനാവുകയായിരുന്നു.
കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ആരെയെങ്കിലും നിലനിർത്തണോ എന്ന് തീരുമാനിക്കേണ്ടത് പുതിയ സർക്കാരാണെന്നും തോമസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

