കേരളത്തിന് ഇരുട്ടടിയായി പവർകട്ട് തുടരുമെന്ന് സൂചന; വൈദ്യുതി ഉപഭോഗം കുത്തനെ കൂടി, പ്രതിസന്ധി രൂക്ഷം
text_fieldsതിരുവന്തപുരം: കനത്ത ചൂടും ആവശ്യത്തിന് വൈദ്യുതി കിട്ടാനില്ലാത്തതു മൂലവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കുമെന്ന് സൂചന. കഴിഞ്ഞദിവസം രാത്രി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ കറന്റ് കട്ടായത് ജനങ്ങളെ വലച്ചിരുന്നു. സമാനമായ സാഹചര്യം തുടരുന്നതിനാൽ വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾ ഉണ്ടായേക്കാനാണ് സാധ്യത.
വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന തോതിലേക്ക് എത്തിയതും പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കുന്നത്. ഇന്നലെ വൈകീട്ട് ഏഴേകാലിന് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയായ 4999 മെഗാവാട്ട് രേഖപ്പെടുത്തിയിരുന്നു. ആകെ 93.74 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് അന്ന് ഉപയോഗിച്ചത്. ഇതിൽ 24 ദശലക്ഷം യൂനിറ്റ് മാത്രമാണ് ആഭ്യന്തര ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കാൻ കഴിഞ്ഞത്. ബാക്കി ഭാഗം പുറത്തുനിന്ന് കണ്ടെത്തേണ്ടി വന്നെങ്കിലും കൽക്കരി ക്ഷാമം മൂലം കേന്ദ്ര വിഹിതം കുറഞ്ഞത് വലിയ തിരിച്ചടിയായി. കഴിഞ്ഞ മാസം ഇതേ ദിവസം 42 ദശലക്ഷം യൂനിറ്റ് ലഭിച്ചിടത്ത് ഇന്നലെ ലഭിച്ചത് 37 ദശലക്ഷം യൂനിറ്റ് മാത്രമാണ്.
ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഉയർന്ന ചൂട് മൂലം ആവശ്യം കൂടിയതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ല. ഉള്ള വൈദ്യുതിക്കാകട്ടെ റെക്കോർഡ് വിലയാണ് ഈടാക്കുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മധ്യപ്രദേശിൽ നിന്നുള്ള കടം വാങ്ങൽ സൗകര്യം ഇത്തവണ ലഭിച്ചില്ല. പീക്ക് സമയത്തെ ആവശ്യത്തിനായി വിളിച്ച ടെൻഡറുകളിൽ കമ്പനികൾ പ്രതികരിക്കാതിരുന്നതും പ്രതിസന്ധി വർധിപ്പിച്ചു. ആവശ്യകതയ്ക്ക് അനുസൃതമായി പുതിയ ദീർഘകാല കരാറുകൾ ഉണ്ടാക്കുന്നതിൽ വന്ന വീഴ്ചയും ആസൂത്രണക്കുറവും സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിലെ അനിയന്ത്രിതമായ ഇലക്ട്രിക് വാഹന ചാർജിങ് ഉൾപ്പെടെയുള്ളവ നിയന്ത്രിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

