'അസമത്വവും അജ്ഞതയുമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കൾ'; വെള്ളാപ്പള്ളിക്ക് പരോക്ഷ മറുപടിയുമായി എ.എൻ. ഷംസീർ
text_fieldsകോഴിക്കോട്: സി.പി.എം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ കുറുക്കുവഴിയിലൂടെ നേതാവായ ആളാണെന്നും യഥാർത്ഥത്തിൽ അദ്ദേഹം ഒരു കമ്യൂണിസ്റ്റുകാരനല്ലെന്നുമുള്ള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകി ഷംസീർ. ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തിനൊപ്പം "അസമത്വവും അജ്ഞതയുമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കൾ" എന്ന വരികൾ കുറിച്ചുകൊണ്ടാണ് ഷംസീർ ഇതിനോട് പ്രതികരിച്ചത്.
എസ്.എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു ഷംസീറിനെതിരെ വെള്ളാപ്പള്ളി നടേശൻ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഷംസീർ മുസ്ലിം ലീഗിന്റെ മനസ്സുള്ള ആളാണെന്നും ചുളുവിലാണ് നേതാവായതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ വെള്ളാപ്പള്ളിയുടെ പ്രസ്താവന തീർത്തും അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറ്റ് സി.പി.എം നേതാക്കളും പ്രതികരിച്ചു. ഷംസീറിനെതിരായ പരാമർശത്തിന് പിന്നിൽ വെള്ളാപ്പള്ളിയുടെ കടുത്ത അസഹിഷ്ണുതയാണെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടിയിൽ തികച്ചും മതേതരമായ പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെ വ്യക്തിപരമായി ആക്രമിക്കുന്നത് നീചമാണെന്നും വൃത്തികെട്ട പ്രചാരവേല നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശൻ അല്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

