ജീപ്പ് ആദ്യം ഇടിച്ചത് റോഡരികിൽ ഇറക്കിയിട്ട പൈപ്പിൽ; നിയന്ത്രണംവിട്ട് ദിൽഷാനയെയും ഇടിച്ചു, അപകടം വീടിന് തൊട്ടുതാഴെ
text_fieldsദിൽഷാന
കൽപറ്റ: വയനാട് കമ്പളക്കാട് പാൽ വാങ്ങാൻ റോഡരികിൽ നിന്ന 19കാരി മരിച്ച അപകടത്തിൽ ജീപ്പ് ആദ്യം ഇടിച്ചത് റോഡരികിൽ ഇറക്കിയിട്ട കുടിവെള്ള പൈപ്പിൽ. ഇതോടെ നിയന്ത്രണം വിട്ട ജീപ്പ് റോഡരികിൽ നിന്ന യുവതിയെയും ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ കമ്പളക്കാട് പുത്തൻതൊടുകയിൽ ഹാഷിം–ആയിഷ ദമ്പതികളുടെ മകള്‍ ദിൽഷാനയാണ് മരിച്ചത്. വീടിന് തൊട്ടുതാഴെയായിരുന്നു അപകടം.
കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ വഴിയരികിൽ കൂട്ടിയിട്ടിരുന്നു. അപകടമുണ്ടാക്കിയ ക്രൂയിസർ ജീപ്പ് അമിതവേഗത്തിലാണ് വന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വലിയ പൈപ്പിൽ ഇടിച്ച്് നിയന്ത്രണംവിട്ട ജീപ്പ് ദിൽഷാനയെയും ഇടിക്കുകയായിരുന്നു.
കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. കോഴിക്കോടു ഭാഗത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ജീപ്പാണ് ഇടിച്ചത്. വീതിയില്ലാത്ത റോഡിൽ ഇത്തരത്തിൽ പൈപ്പ് ഇറക്കിയിട്ട കരാറുകാരും അതിന് കൂട്ടുനിന്ന അധികൃതരുംകൂടി അപകടത്തിന് ഉത്തരവാദികളാണെന്ന് നാട്ടുകാർ കുറ്റുപ്പെടുത്തുന്നു.
ബത്തേരി സെന്റ് മേരീസ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് ദിൽഷാന. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിൽഷാനയെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മുഹമ്മദ് ഷിഫിൻ, മുഹമ്മദ് അഹാഷ് എന്നിവരാണ് ദിൽഷാനയുടെ സഹോദരങ്ങൾ. വിദേശത്തുള്ള ദിൽഷാനയുടെ പിതാവ് നാട്ടിലേക്കു തിരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.