എന്റെ അഭിപ്രായം അതാണ്, ബാക്കി മുഖ്യമന്ത്രിയോട് ചോദിക്കണം; സതീശന്‍ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചതില്‍ മന്ത്രി കെ.എം. ഷാജി
text_fieldsകെ.എം. ഷാജി, വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചതിനെ പിന്നാലെ തന്റെ പഴയ പ്രസംഗം വീണ്ടും ചർച്ചയായതിൽ പ്രതികരിച്ച് മന്ത്രി കെ.എം. ഷാജി. തന്റെ അഭിപ്രായം അതാണെന്നും ബാക്കി മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.
‘എന്റെ പ്രസംഗം അവിടെ കിടക്കുന്നുണ്ട്. അതെന്റെ അഭിപ്രായമാണ്. ബാക്കിയുള്ളത് മുഖ്യമന്ത്രിയോട് നിങ്ങൾ ചോദിക്കണം. അല്ലാതെ എന്റെ അഭിപ്രായത്തിൽ വ്യത്യാസം ഒന്നും ഇല്ല. നിങ്ങൾ എന്റെ സ്ഥിതി പരിശോധിക്കൂ.. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. മറ്റുള്ള ആളുകൾ ചെയ്യുന്നതിനെ ഞാൻ ആക്ഷേപിക്കാൻ പോകുന്നില്ല. ഞാൻ അങ്ങനെ ചെയ്തിട്ടില്ല (അമൃതാനന്ദമയിയെ സന്ദർശിക്കുന്നത്), ഞാൻ അങ്ങനെ ചെയ്യില്ല. അതെന്റെ പോളിസിയാണ്. ബാക്കിയുള്ളത് നിങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കണം. മുഖ്യമന്ത്രിയും ഞങ്ങളും തമ്മില്‍ പല മേഖലകളിലും വിയോജിപ്പുണ്ട്. ഞങ്ങള്‍ രണ്ട് പാര്‍ട്ടിയാണ്, രണ്ട് അഭിപ്രായക്കാരാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കിടയിലുണ്ട്’ -ഷാജി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അമൃതാനന്ദമയിയെ കൊല്ലത്ത് വെച്ച് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ഒരു മണിക്കൂറിലേറെ സമയം ആശ്രമത്തില്‍ തങ്ങിയ മുഖ്യമന്ത്രി ആശ്രമത്തിലെ കളരിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി. ശേഷം ഉച്ചഭക്ഷണവും കഴിച്ചായിരുന്നു മടക്കം.
ഇതിന് പിന്നാലെ മുമ്പ് അമൃതാനന്ദമയിയെ സംബന്ധിച്ച ഷാജിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയായത്. മന്ത്രിസ്ഥാനത്തുള്ള ഒരു വ്യക്തി ആള്‍ദൈവമായ അമൃതാനന്ദമയിയെ കെട്ടിപ്പിടിക്കുന്നതും ദര്‍ഗയില്‍ പോയി തുണി വിരിക്കുന്നതും ഒരുപോലെ തെറ്റാണെന്നായിരുന്നു ഷാജിയുടെ അന്നത്തെ പരാമര്‍ശം. മുന്‍ മന്ത്രി സജി ചെറിയാന്‍ അമൃതപുരിയിലെത്തി അമൃതാനന്ദമയിയെ ചേര്‍ത്തുപിടിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് അന്ന് വിമര്‍ശനം ഉന്നയിച്ചത്.
‘അമൃതാനന്ദ മയി എന്നുപറയുന്ന ആൾദൈവത്തെ സ്നേഹിച്ചോട്ടെ, ഇഷ്ടപ്പെട്ടോട്ടെ, ഉമ്മം വെച്ചോട്ടേ, കെട്ടിപ്പിടിച്ചോട്ടെ, പക്ഷേ അതൊരു മന്ത്രി ചെയ്യുമ്പോൾ... അമൃതാനന്ദ മയി എന്ന ആൾദൈവത്തിന്റെ മാത്രമല്ല, അത് ദർഗയിൽ പോയി തുണി വിരിക്കുമ്പോഴും തെറ്റാണ്. ഒരു മന്ത്രി ചെയ്യേണ്ടതല്ല. ഒരു മന്ത്രിയുടെ പണിയല്ല. അതാണ് പ്രശ്നം’ -എന്നാണ് അന്ന് ഷാജി പ്രസംഗിച്ചത്.
പി.എം ശ്രീയില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും ലീഗിന് ഒരു നിലപാടുണ്ടെന്നും ഷാജി പറഞ്ഞു. മുന്നണിയില്‍ വിയോജിപ്പ് അറിയിക്കേണ്ട സമയത്ത് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

