യുവാവിനെ കഴുത്തറുത്ത് കൊന്നത് സഹോദരീ ഭർത്താവെന്ന് നിഗമനം; കൊലക്കത്തി വീട്ടുമുറ്റത്ത് നിന്ന് കണ്ടെത്തി
text_fieldsകാഞ്ഞങ്ങാട്: വേലേശ്വരം നമ്പ്യാരടുക്കത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നത് സഹോദരീ ഭർത്താവെന്ന് നിഗമനം. നമ്പ്യാരടുക്കം സുശീല ഗോപാലൻ സ്മാരക ക്ലബിനടുത്ത് താമസിക്കുന്ന നീലകണ്ഠനാണ് (37) മരിച്ചത്. തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയിലാണ് മരിച്ചനിലയിൽ കണ്ടത്. കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു.
കൊലക്കുപയോഗിച്ച വാക്കത്തി വീട്ടുമുറ്റത്ത് ചെടികൾക്കിടയിൽനിന്നു പൊലീസ് കണ്ടെത്തി. സഹോദരി സുശീലയുടെ ഭർത്താവ് ഗണേശനാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ബംഗളൂരു സ്വദേശിയായ ഇയാൾ കൊല നടന്നയുടൻ മംഗളൂരുവിലേക്ക് രക്ഷപ്പെട്ടു.
കൊലപാതകം നടക്കുമ്പോൾ നീലകണ്ഠനും ഗണേശനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. നീലകണ്ഠന്റെ ഭാര്യയും രണ്ടര വയസ്സുകാരി മകളും ബംഗളൂരുവിലെ സ്വന്തം വീട്ടിൽ പോയിരുന്നു. സാമ്പത്തിക തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിക്കായി തിരച്ചിലാരംഭിച്ചു. ടൈൽസ് തൊഴിലാളിയായ നീലകണ്ഠൻ നമ്പ്യാരടുക്കത്തെ പൊന്നപ്പന്‍-കമലാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ആശ. ബേക്കല്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.