പൊതുശ്മശാനത്തിൽ അജ്ഞാത മൃതദേഹം സംസ്കരിച്ചു; പൊലീസിനെതിരെ നഗരസഭ
text_fieldsകാഞ്ഞങ്ങാട്: നെല്ലിയടുക്കം കിളിയളം ചാലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം നഗരസഭ അധികൃതർ അറിയാതെ നഗരസഭ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. പരിയാരത്തെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധനാഴ്ച പൊലീസിന്റെ നിർദേശ പ്രകാരമാണ് സംസ്കരിച്ചത്. ഇതിനെതിരെ നഗരസഭ പരാതിയുമായി പൊലീസിനെ സമീപിച്ചു. നാലു ദിവസം മുമ്പ് കിളിയളം ചാലിൽ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹമാണ് കാഞ്ഞങ്ങാട് നഗരസഭ അറിയാതെ നഗരസഭയുടെ ഉടമസ്ഥയിലുള്ള ഹോസ്ദുർഗിലെ ശ്മശാനത്തിൽ സംസ്കരിച്ചത്.
കാഞ്ഞങ്ങാട്ടെ നന്മ മരം പ്രവർത്തകരാണ് പൊലീസിന്റെ നിർദേശത്തെ തുടർന്ന് സംസ്കാരത്തിന് നേതൃത്വം നൽകിയത്. എന്നാൽ, മുൻകൂട്ടി അനുവാദമോ വിവരമറിയിക്കുകയോ ചെയ്യാതെയാണ് നഗരസഭയുടെ ശ്മശാനം ഉപയോഗിച്ചതെന്നാണ് ആക്ഷേപം. സംഭവം വിവാദമായതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്ക് പരാതി നൽകി.
സംഭവത്തിൽ പൊലീസും പ്രതിക്കൂട്ടിലായിട്ടുണ്ട്. പൊലീസ് നിർദേശത്തെ തുടർന്നാണ് നന്മ പ്രവർത്തകർ ദൗത്യം ഏറ്റെടുത്തത്. അജ്ഞാത മൃതദേഹം സംസ്കരിക്കാൻ ആളുകളെ കിട്ടാത്തതിനാലാണ് ഇവരെ ചുമതലപ്പെടുത്തിയത്. സംസ്കാരത്തിന് നേതൃത്വം നൽകാൻ പൊലീസുമുണ്ടായിരുന്നു. ചെയർപേഴ്സന്റെ നിർദേശപ്രകാരമാണ് സെക്രട്ടറി പരാതി ഡിവൈ.എസ്.പിക്ക് നൽകിയത്. അനധികൃതമായി മൃതദേഹം സംസ്കരിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.