പിണറായിസത്തോടുള്ള പ്രതികാരം!
text_fieldsഎറണാകുളം കളമശ്ശേരിയിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം ഫോട്ടോ- ബൈജു കൊടുവള്ളി
വെറുപ്പ്, ധാർഷ്ട്യം, ധിക്കാരം, അഹങ്കാരം. പിന്നെ അഴിമതി, സ്വജനപക്ഷപാതിത്വം, അധികാര പ്രമത്തത, ഉന്മൂലനശൈലി. ഇത്തരം നിലപാടിനോടുള്ള കനത്ത പ്രതിഷേധം. അതായത് പിണറായിസത്തിനേറ്റ ശക്തമായ തിരിച്ചടി. മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തിദുർഗങ്ങൾ തകർന്നടിഞ്ഞു. പാർട്ടിയുടെ കേഡറും പ്രവർത്തകരും തന്നെ പാർട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞു. യു.ഡി.എഫിന്റെ മേന്മയേക്കാളേറെയായി പിണറായി വിജയന്റെ നിലപാടുകളോടുള്ള ജനത്തിന്റെ വെറുപ്പാണ് ഈ യു.ഡി.എഫ് സൂനാമിയിൽ പ്രതിഫലിക്കുന്നത്. ഇത്രവലിയ തോൽവിക്കുപിന്നിൽ പിണറായിയുടെതന്നെ ഭാഷയിൽ പറഞ്ഞാൽ, പാർട്ടിക്കുവേണ്ടി പ്രവർത്തകർ നടത്തിയ രക്ഷാപ്രവർത്തനമാണ് സി.പി.എമ്മിന്റെ തോൽവിക്കു കാരണമെന്നു പറഞ്ഞാലും തമാശയാവില്ല.
പാർട്ടി പ്രവർത്തകരും അത്രക്ക് ഈ നേതാവിനെ വെറുത്തിരുന്നു എന്നാണ് കരുതേണ്ടത്. പാർട്ടിയെ രക്ഷിക്കാൻ ഈ ബാധയെ അകറ്റാൻ ഇങ്ങനെയൊരു ഷോക്ക് ട്രീറ്റ്മെന്റ് നൽകണമെന്ന് അവരും കരുതിയിരിക്കണം. അതല്ലെങ്കിൽ കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിലും ശക്തികേന്ദ്രങ്ങളായ ആലപ്പുഴ, കൊല്ലം, ഇടുക്കി ജില്ലകളിലും ഇങ്ങനെയൊരു തിരിച്ചടി ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. അവസാനം ‘കടക്കൂ പുറത്ത്’ എന്ന് പാർട്ടി പ്രവർത്തകർ തന്നെ പറയേണ്ടിവന്ന അവസ്ഥ. ധർമടത്തുപോലും പിണറായി വിജയന് വിയർത്തുകുളിക്കേണ്ടിവന്നു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നതുപോലെ തോൽവിക്കു തുല്യമായ കഷ്ടിച്ച ജയം കൊണ്ട് അദ്ദേഹത്തിന് തൃപ്തനാകേണ്ടിവന്നു. സി.പി.എം പ്രവർത്തകർ പ്രബുദ്ധരാണെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണെന്നേ കാണാനാകൂ. തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദനും പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനും അമ്പലപ്പുഴയിലെ ജി. സുധാകരനും പുറത്തുവന്ന് പാർട്ടിയുടെ ധാർമികത്തകർച്ചയുടെ കഥകൾ പറഞ്ഞപ്പോൾപോലും പാർട്ടി നേതൃത്വത്തിന് തലയിൽ വെളിച്ചമുദിച്ചില്ല. അഹന്തയുടെ ലഹരിയിൽ അവർ അണികളുടെ പരിദേവനങ്ങൾ അറിഞ്ഞില്ല.
ഏകഛത്രാധിപതിയായ നേതാവിന്റെ മുന്നിൽ നിൽക്കാൻ പോലും ഭയക്കുന്ന നേതൃത്വമായിരുന്നു പാർട്ടിയുടേത്. അഖിലേന്ത്യാ നേതൃത്വം മുതൽ പിണറായി വിജയനുമുന്നിൽ മുട്ടിലിഴയുന്നതാണ് അണികൾ കണ്ടത്. പാർട്ടിയും നേതൃത്വവും ഭരണവും ഭരണകൂടവുമൊക്കെ ഒറ്റയൊരാളിലേക്ക് കേന്ദ്രീകരിക്കുന്നത്, പത്തുവർഷം മുമ്പുമുതൽ അവർ കണ്ടിരുന്നു. എന്നാൽ, ആദ്യ നാലുവർഷം മന്ത്രിസഭക്കുള്ളിൽ അൽപമെങ്കിലും അഭിപ്രായ സ്വാതന്ത്ര്യമുള്ളവർ ഉണ്ടായിരുന്നതിനാൽ തിരുത്തൽ വരുമെന്ന പ്രതീക്ഷ സാധാരണ പ്രവർത്തകർക്ക് ഉണ്ടായിരുന്നു. രണ്ടാം മന്ത്രിസഭയായപ്പോൾ ക്യാപ്റ്റൻ പറയുന്നതനുസരിച്ച് കപ്പൽ പോയാൽമതി എന്നായി. അവസാനം കപ്പലിനോടൊപ്പം മന്ത്രിസഭയാകെ മുങ്ങുന്നതാണ് കണ്ടത്. പാർട്ടി പ്രവർത്തകർക്ക് അത് ആശ്വാസമായിരിക്കും നൽകുക-കാരണവും ഭൂതവുമൊക്കെ തിരയാനും അന്വേഷിക്കാനുമുള്ള സാവകാശം ഇനിയെങ്കിലും പാർട്ടി നേതൃത്വം കണ്ടെത്തും എന്ന ആശ്വാസം!
അതേസമയം കോൺഗ്രസിനും യു.ഡി.എഫിനും നേതൃത്വം നൽകാനും ആത്മധൈര്യം പകരാനും വി.ഡി. സതീശൻ നൽകിയ സംഭാവന ചെറുതല്ല. യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളെയും ചേർത്തുനിർത്തി. നേതൃത്വത്തിൽ വിശ്വാസ്യത കണ്ടെത്തിയ ഘടകകക്ഷികൾ മൂന്നു സീറ്റുകൾ കോൺഗ്രസിന് ആദ്യമായി സംഭാവന നൽകി. ‘ടീം യു.ഡി.എഫ്’ എന്ന നിലയിലേക്ക് മുന്നണിയെ മാറ്റിയെടുക്കാൻ കഴിഞ്ഞുവെന്നത് വി.ഡി. സതീശന്റെ ഏറ്റവും വലിയ നേട്ടമാണ്. വലിയ നിലയിൽ മുന്നണിയെ ജയിപ്പിക്കാനായില്ലെങ്കിൽ വനവാസത്തിനു പോകുമെന്ന സതീശന്റെ പ്രഖ്യാപനം മുന്നണിയെ ചെറുതായൊന്നുമല്ല സ്വാധീനിച്ചത്. സതീശന്റെ രാഷ്ട്രീയ കണക്കുകൂട്ടലെല്ലാം ശരിയാവുകയായിരുന്നു. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനു നൽകിയ എട്ടു സീറ്റിൽ ഏഴും ജയിച്ചു.
ഇതിനിടയിലും എൻ.ഡി.എ മൂന്ന് സീറ്റുകളിൽ ജയിച്ചു എന്നത് കാണാതിരിക്കാനാവില്ല. ഇടതുഭരണം അവസാനിപ്പിക്കാൻ, എതിരെ നിൽക്കുന്ന ശക്തനായവനാരോ അയാളെ വിജയിപ്പിക്കുക എന്നതായിരിക്കണം ജനം കണ്ടെത്തിയ പോംവഴി. ഈ വോട്ടിങ് രീതി തദ്ദേശ തെരഞ്ഞെടുപ്പിലും കണ്ടിരുന്നതാണ്. തിരുവനന്തപുരം നഗരസഭയിലേക്ക് എൻ.ഡി.എക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായത് മതന്യൂനപക്ഷങ്ങളുടെ വോട്ടും കൂടി കിട്ടിയതുകൊണ്ടാണെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
യു.ഡി.എഫ് നേതാക്കൾ പോലും 85 സീറ്റിനുമേൽ പ്രതീക്ഷിച്ചിരുന്നില്ല. പൊതുജന വികാരം ഭരണവിരുദ്ധമായിരിക്കുമെന്നുമാത്രമേ അവർ കരുതിയിരുന്നുള്ളു. ഇത്രയേറെ വെറുപ്പ് ജനങ്ങളിൽ ഉണ്ടായിരുന്നുവെന്ന് ബോധ്യമാകുന്നത് ഇന്നലെ വോട്ടെണ്ണൽ തുടങ്ങിയ ശേഷമാണ്. അങ്ങനെ മന്ത്രിസഭയിലെ മിക്കവരും തോറ്റമ്പി. ധർമടത്ത് പിണറായി വിജയൻ ആറുറൗണ്ട്വരെ വിയർത്തുനിൽക്കേണ്ടിവന്നു എന്നത് ആരും സ്വപ്നത്തിൽ പോലും കരുതാത്ത തിരിച്ചടിയുടെ ലക്ഷണമായിരുന്നു. ടി.പി. ചന്ദ്രശേഖരന്റെ പതിനാലാം രക്തസാക്ഷി ദിനത്തിൽതന്നെ അതു സംഭവിച്ചു എന്നത് കെ.കെ. രമയെ സംബന്ധിച്ചിടത്തോളം ഒരു കാവ്യനീതിയായി. എൺപതിലേറെ പേർ മത്സരിച്ച സി.പി.എമ്മിൽ ജയിച്ചവരുടെ എണ്ണം മുസ്ലിംലീഗ് എം.എൽ.എമാരുടെ എണ്ണത്തിന് അടുത്തുമാത്രം എത്തിയെന്നതും ലീഗിനെ വർഗീയമായി അധിക്ഷേപിച്ചതിനും അങ്ങനെ അധിക്ഷേപിച്ചവരെ പ്രോത്സാഹിപ്പിച്ചതിനുമുള്ള മറ്റൊരു കാവ്യനീതിയായേ കാണാനാകൂ.
മാണിഗ്രൂപ് ചിത്രത്തിൽ നിന്ന് നിശ്ശേഷം മാഞ്ഞുപോയി. അവർ മത്സരിച്ച പന്ത്രണ്ട് സീറ്റിലും തോറ്റു. മന്ത്രി റോഷി അഗസ്റ്റിനും പാർട്ടി ചെയർമാൻ ജോസ് കെ. മാണിയും ചീഫ് വിപ്പായിരുന്ന പ്രഫ. ജയരാജും എല്ലാം തോറ്റു. വാസ്തവത്തിൽ കെ.എം. മാണിയോട് താൽപര്യമുള്ള നേതൃത്വമാണ്, യു.ഡി.എഫിന് എക്കാലവുമുള്ളത്. അതിനാൽ അവർ യു.ഡി.എഫിലേക്ക് ക്ഷണിക്കുകയും ചെയ്തു. തയാറായ ജോസ് കെ. മാണിയെ പിണറായിയുടെ ഇടപെടൽമൂലം മന്ത്രി റോഷി അഗസ്റ്റിൻ തടഞ്ഞുനിർത്തിയതും മുന്നണിയിൽ തുടരേണ്ടിവന്നതും ചരിത്രമാണ്. ഫലം, അടപടലം തകർന്നു എന്നതായി!
സോഷ്യൽ എൻജിനീയറിങ് എന്ന പേരിൽ ജാതി സാമുദായിക നേതാക്കളെ കൈയിലെടുത്തു നിർത്തുക എന്നതാണ് പിണറായി വിജയൻ കുറേക്കാലമായി ചെയ്തുവന്നത്. എസ്.എൻ.ഡി.പി, എൻ.എസ്.എസ് എന്നീ സംഘടനകളുടെ ജനറൽ സെക്രട്ടറിമാരെ കൂടെ കൊണ്ടുനടക്കുകയും മറ്റ് അപരമത വൈരം പറയുന്നവരെ പ്രോത്സാഹിപ്പിക്കുകയും അതുവഴി രാഷ്ട്രീയ അടിത്തറ വലുതാക്കാമെന്ന് കരുതുകയും ചെയ്ത നേതാവായി പിണറായി വിജയൻ മാറി. ആ തണലിൽ വെള്ളാപ്പള്ളി നടേശനും മറ്റും നടത്തിയ മതാധിക്ഷേപങ്ങളെ വലിയ കാര്യമെന്ന മട്ടിൽ രസിച്ചിരുന്നു. ഇത്രയേറെ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ച മറ്റൊരു കാലഘട്ടവും ഉണ്ടായിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ മേൽ എല്ലാത്തിനും പഴിചാരി. കോൺഗ്രസിന്റെ ഹൈകമാൻഡ് മുസ്ലിം ലീഗാണെന്നു പറഞ്ഞു. ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്നും പറഞ്ഞു.
കണ്ണൂർ കോട്ടയിൽ എം.വി.രാഘവനെ പോലുള്ളവർ പണ്ടും ഇളക്കമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതുപോലൊരു പൊളിച്ചെഴുത്ത് ചരിത്രത്തിലാദ്യമാണ് ഉണ്ടായത്. തിരുത്തിയില്ലെങ്കിൽ സി.പി.എം ജനഹൃദയങ്ങളിൽ നിന്നും തുടച്ചുമാറ്റപ്പെടുമെന്ന ഈ ചുവരെഴുത്ത് മാനിക്കാൻ സി.പി.എമ്മിന് കഴിഞ്ഞില്ലെങ്കിൽ ചരിത്രമായി മാറാൻ സമയം വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

