കേരളത്തിൽ കുടിച്ചുതീർത്തത് 17,881 കോടിയുടെ വിദേശമദ്യം; 1680 കോടിയുടെ ബിയറും വൈനും
text_fieldsകൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിലെ മദ്യപർ ബിവറേജസ് കോർപറേഷൻ വഴി മാത്രം വാങ്ങി കുടിച്ചുതീർത്തത് 17881.73 കോടി രൂപയുടെ ഇന്ത്യൻനിർമിത വിദേശമദ്യവും 1680.12 കോടിയുടെ ബിയറും വൈനും. ഇതിലൂടെ വിൽപന നികുതിയിനത്തിൽ 14821.91 കോടി രൂപ സർക്കാറിലെത്തിയെന്നാണ് കണക്ക്.
2.28 കോടി കെയ്സ് ഇന്ത്യൻനിർമിത വിദേശ മദ്യവും 1.09 കോടി കെയ്സ് ബിയറും 2.34 ലക്ഷം കെയ്സ് വൈനുമാണ് വിറ്റഴിഞ്ഞതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 763.07 കോടി രൂപയുടെ മദ്യം മറ്റു സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയും വിൽപന നടത്തി. സംസ്ഥാനത്ത് 19 മദ്യനിർമാണ ശാലകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ രണ്ടെണ്ണം സർക്കാർ നിയന്ത്രണത്തിലും ഒരെണ്ണം പൊതുമേഖലയിലുമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡിൽ ഡിസ്റ്റിലറിയും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ കഴിഞ്ഞ സാമ്പത്തിക വർഷം 115.06 കോടി രൂപയുടെ മദ്യം ഉൽപാദിപ്പിച്ചു.
കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് എക്സൈസ് വകുപ്പ്, കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ എന്നിവിടങ്ങളിൽനിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിലെ ലാഭനഷ്ടങ്ങളുടെ കണക്കുമായി ബന്ധപ്പെട്ട് ഓഡിറ്റ് പൂർത്തിയായിട്ടില്ലെന്ന് ബെവ്കോ അധികൃതർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.