‘കീം’ പട്ടിക റദ്ദാക്കിയതിനെതിരെ ഹൈകോടതിയിൽ സർക്കാർ; ‘വീണ്ടും റാങ്ക് പട്ടിക തയാറാക്കുന്നത് പ്രവേശന പ്രക്രിയയെ തകിടംമറിക്കും’
text_fieldsകൊച്ചി: കീം വെയ്റ്റേജ് സ്കോർ നിർണയ ഭേദഗതി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ ഹരജി നൽകി. പ്ലസ് ടു യോഗ്യത പരീക്ഷ പാസ്സായത് ഏത് ബോർഡിന് കീഴിലായാലും പ്രവേശന പരീക്ഷയുടെ മാർക്കിനെ ബാധിക്കാതിരിക്കാനുള്ള ഏകീകരണ പ്രക്രിയയുടെ ഭാഗമായി കൊണ്ടു വന്നതാണ് ഭേദഗതിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചത്.
പ്രവേശനപരീക്ഷ നടപടിക്രമങ്ങൾ തുടങ്ങിയാലും പ്രോസ്പെക്ടസിൽ മാറ്റം വരുത്താനുള്ള സർക്കാറിന്റെ അധികാരത്തെ തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. വീണ്ടും റാങ്ക് പട്ടിക തയാറാക്കുന്നതടക്കം നടപടികൾ പ്രവേശന പ്രക്രിയയെ തകിടംമറിക്കുമെന്നും സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു.
അപ്പീൽ തീർപ്പാകുംവരെ സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച ഹരജി പരിഗണിച്ചേക്കും.
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) വെയ്റ്റേജ് സ്കോർ നിർണയ ഫോർമുലയിൽ ഭേദഗതി വരുത്തിയ സർക്കാർ നടപടിയാണ് ഹൈകോടതി റദ്ദാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികക്ക് പകരം ഫെബ്രുവരി 19ന് പുറപ്പെടുവിച്ച പ്രോസ്പെക്ടസ് പ്രകാരം റാങ്ക് പട്ടിക തയാറാക്കാനും ജസ്റ്റിസ് ഡി.കെ. സിങ് ഉത്തരവിട്ടു. പരീക്ഷ നടത്തി ഫലപ്രഖ്യാപനത്തിന് ഒരുമണിക്കൂർ മുമ്പ് മാത്രം പ്രോസ്പെക്ടസ് ഭേദഗതി ചെയ്തത് സ്വേഛാപരവും നിയമവിരുദ്ധവും നീതീകരണമില്ലാത്തതുമാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
പുതിയ മാർക്ക് നിർണയരീതിക്കെതിരെ സി.ബി.എസ്.ഇ സിലബസ് പ്രകാരം പ്ലസ് ടു പൂർത്തിയാക്കിയ കൊച്ചി സ്വദേശി ഹന ഫാത്തിമ അഹിനസ് അടക്കം ഒരുകൂട്ടം വിദ്യാർഥികളും നിലവിലെ റാങ്ക് പട്ടിക നിലനിർത്തണമെന്നാവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികളും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
വൈകിയ വേളയിൽ നടപ്പാക്കിയ പുതിയ ഫോർമുല മൂലം റാങ്ക് പട്ടികയിൽ പിന്തള്ളപ്പെട്ടതായി വ്യക്തമാക്കിയാണ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. എൻട്രൻസ്, പ്ലസ് ടു പരീക്ഷയുടെ മാർക്കുകൾ 50:50 അനുപാതത്തിൽ കണക്കാക്കിയും പ്ലസ് ടുവിന് ലഭിച്ച മാർക്കുകളിൽ ഓരോ വിഷയത്തിനും നൽകുന്ന അനുപാതത്തിൽ മാറ്റംവരുത്തിയും ജൂലൈ ഒന്നിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് ഇവർ ചോദ്യംചെയ്തത്.
ഫെബ്രുവരി 19ന് പുറപ്പെടുവിച്ച പ്രോസ്പെക്ടസ് പ്രകാരം മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് 1:1:1 എന്ന നിലയിലായിരുന്ന അനുപാതം യഥാക്രമം 5:3:2 എന്നായാണ് മാറ്റിയത്. ജൂലൈ ഒന്നിന് വൈകീട്ട് 4.48ന് ഇത്തരത്തിൽ പ്രോസ്പെക്ടസിൽ ഭേദഗതി വരുത്തി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ ഒരുമണിക്കൂറിനുശേഷം 5.48നാണ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ച് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. പരീക്ഷക്ക് ശേഷമോ റാങ്ക് പട്ടിക പ്രഖ്യാപിക്കുന്ന ദിവസം പോലുമോ പ്രോസ്പെക്ടസിൽ മാറ്റംവരുത്താൻ വകുപ്പുണ്ടെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെയും സംസ്ഥാന സിലബസ് വിദ്യാർഥികളുടെയും വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.