ചിന്തകനും എഴുത്തുകാരനുമായ കെ.എം. സലിംകുമാർ അന്തരിച്ചു
text_fieldsകൊച്ചി: ദലിത് ജനാധിപത്യ ചിന്തകനും എഴുത്തുകാരനുമായ കെ.എം. സലിംകുമാർ (76) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45ന് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇടുക്കി വെള്ളിയാമറ്റം പഞ്ചായത്തിൽ കുന്നത്തു മാണിക്കൻ്റെ യും കോതയുടെയും മകനായി 1949 മാർച്ച് 10നാണ് ജനനം. കൊലുമ്പൻ പുത്തൻപുരയ്ക്കൽ വളർത്തച്ഛനായിരുന്നു. നാളിയാനി ട്രൈബൽ എൽ. പി. സ്കൂൾ, പൂച്ചപ്ര, അറക്കുളം യു.പി. സ്കൂൾ, മൂലമറ്റം ഗവർമെൻറ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
1969ൽ എറണാകുളം മഹാരാജാസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. തുടർന്ന് രണ്ടു പതിറ്റാണ്ട് കാലം സി.ആർ.സി, സി.പി.ഐ(എം.എൽ) പ്രസ്ഥാനത്തിന്റെ സംഘാടകരിൽ ഒരാളായിരുന്നു. 1975ൽ അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയിൽവാസം അനുഭവിച്ചു. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തിൽ 1989ൽ വൈക്കത്ത് മനുസ്മൃതി ചുട്ടെരിച്ച് ദലിത് സംഘടന പ്രവർത്തനത്തിൽ കേന്ദ്രീകരിച്ചു. അധഃസ്ഥിത നവോത്ഥാന മുന്നണി (സംസ്ഥാന കൺവീനർ), ദലിത് ഐക്യ സമിതി (സംസ്ഥാന കൺവീനർ), കേരള ദലിത് മഹാസഭ (സംസ്ഥാന സെക്രട്ടറി) എന്നീ സംഘടനകളുടെ മുൻനിര പ്രവർത്തകനായിരുന്നു.
നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ കാലത്ത് രക്തപതാക മാസിക, ദലിത് സംഘടന പ്രവർത്തന കാലത്ത് അധസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിൻ, ദലിത് ഐക്യ ശബ്ദം ബുള്ളറ്റിൻ, ദലിത് മാസിക എന്നിവയുടെയും എഡിറ്റർ ആയിരുന്നു. കുറച്ചുകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'നെഗ്രിറ്റ്യൂഡ്' എന്ന പംക്തി കൈകാര്യം ചെയ്തു.
സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും (2006), ദലിത് പ്രത്യയശാസ്ത്രവും സമുദായവൽക്കരണവും (2008), ഭൂമിയുടെ ജാതിയും രാഷ്ട്രീയവും (എഡിറ്റർ -2008), നെഗ്രിറ്റ്യൂഡ് (2012), സംവരണം ദലിത് വീക്ഷണത്തിൽ (2018), ദലിത് ജനാധിപത്യ ചിന്ത (2018), ഇതാണ് ഹിന്ദു ഫാസിസം (2019), വംശമേധാവിത്വത്തിൻ്റെ സൂക്ഷ്മതലങ്ങൾ (2021) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 'കടുത്ത' എന്ന പേരിലുളള ആത്മകഥാ രചനയിലായിരുന്നു രോഗബാധിതനായിരുന്ന സമയത്ത് അദ്ദേഹം. രോഗശയ്യയിൽ വച്ച് എഴുതി പൂർത്തീകരിച്ച ഇത് 'മാധ്യമം' ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചു തുടങ്ങും.
ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: ഡോ. പി.എസ്. ഭഗത്, പി.എസ്. ബുദ്ധ. മരുമകൻ: ഗ്യാവിൻ ആതിഷ്. പേരക്കുട്ടികൾ: ഭൂമിക, ഈതൽ ഘയാൽ.
കാക്കനാട് വാഴക്കാല ദേശീയ കവലക്കടുത്ത് സമീപം സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന് സമീപമാണ് ഇപ്പോൾ താമസം. ഞായറാഴ്ച രാവിലെ മുതൽ വസതിയിൽ പൊതുദർശനം. സംസ്കാരം തിങ്കളാഴ്ച 12 മണിക്ക് മൂലമറ്റം കരിപ്പിലങ്ങാട്ടെ സ്വവസതിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.