ചിറയിൻകീഴിലെ കൈയാങ്കളി; രമ്യക്ക് വീഴ്ച പറ്റിയെന്ന് എം.എം. ഹസൻ, കെ.പി.സി.സി യോഗത്തിൽ വിമർശനവുമായി നേതാക്കൾ
text_fieldsതിരുവനന്തപുരം: ചിറയിൻകീഴിൽ പാർട്ടി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് എം.എൽ.എയ്ക്ക് വീഴ്ച സംഭവിച്ചതായി കെ.പി.സി.സി അന്വേഷണ സമിതി. ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടികളാണ് രമ്യ ഹരിദാസിന്റെ പക്കൽ നിന്നുണ്ടായതെന്ന് സമിതി അധ്യക്ഷനും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ എം.എം. ഹസൻ വ്യക്തമാക്കി. ഇന്ന് ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിലാണ് അദ്ദേഹം ഈ രൂക്ഷവിമർശനം ഉന്നയിച്ചത്.
യോഗത്തിൽ പങ്കെടുത്ത മുതിർന്ന നേതാക്കളും എം.എൽ.എയുടെ നടപടിയെ അപലപിച്ചു. ആരും തന്നെ അവർക്ക് പിന്തുണയുമായി രംഗത്തെത്തിയില്ല എന്നത് ശ്രദ്ധേയമായി. വിഷയത്തിലെ വിശദമായ അന്വേഷണ റിപ്പോർട്ട് സമിതി അധ്യക്ഷനായ എം.എം. ഹസൻ കെ.പി.സി.സി അധ്യക്ഷന് ഇന്ന് തന്നെ കൈമാറും. ഇതിന് മുന്നോടിയായി ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതേസമയം, രമ്യ ഹരിദാസിനെതിരെ കടുത്ത അച്ചടക്ക നടപടി എടുത്തേക്കുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കളായ പാളയം പ്രദീപ്, സജാദ് എന്നിവരെ പാർട്ടി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച ചേർന്ന രാഷ്ട്രീയകാര്യ സമിതിയുടെ തുടർച്ചയായാണ് ഇന്ന് കെ.പി.സി.സി ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്തത്. കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മറ്റ് മന്ത്രിമാർ, ഡി.സി.സി അധ്യക്ഷന്മാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
സണ്ണി ജോസഫ് മന്ത്രിസഭാംഗമായി ചുമതലയേറ്റ സാഹചര്യത്തിൽ പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉടൻ കണ്ടെത്തണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉന്നയിക്കപ്പെട്ടു. ഇതിനുപുറമെ, സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാനം സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും യോഗത്തിൽ വിശദമായ ചർച്ച നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

