പ്രളയം: വൈദ്യുതിവിതരണം ഉടൻ പുന:സ്ഥാപിക്കും-കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. പേമാരിയിലും പ്രളയത്തിലും സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനം താറുമാറായിരുന്നു. 28 സബ് സ്റ്റേഷനുകളും അഞ്ച് ഉത്പാദന നിലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടി വന്നു. അഞ്ച് ചെറുകിട വൈദ്യുതി നിലയങ്ങള്‍ വെള്ളം കയറി തകർന്നു. വൈദ്യുതി ഉപകരണങ്ങള്‍ക്കുണ്ടായ 350 കോടി രൂപയുടെ നഷ്ടത്തിനു പുറമെ വൈദ്യുതി ബോര്‍ഡിന് ഏകദേശം 470 കോടി രൂപയുടെ വരുമാന നഷ്ടവും ഉണ്ടായതായി കണക്കാക്കുന്നു.
വൈദ്യുതി വിതരണ മേഖലയില്‍ പതിനായിരം ട്രാന്‍സ്ഫോര്‍മറുകള്‍ വെള്ളപ്പൊക്കവും പേമാരിയും മൂലം അപകടം ഒഴിവാക്കാനായി ഓഫ് ചെയ്തിരുന്നു. വെള്ളപ്പൊക്കം ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഇതുവരെയായി 4500ഓളം എണ്ണം ചാര്‍ജ്ജ് ചെയ്തു. ബാക്കിയുള്ളവയില്‍ ഏകദേശം 1200ഓളം ട്രാന്‍സ്ഫോര്‍മറുകള്‍ ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. അവ പ്രവര്‍ത്തന സജ്ജമാക്കാനുള്ള പരിശോധനകളും നടപടികളും ആരംഭിച്ചിട്ടുണ്ട്.
വൈദ്യുതി വിതരണ സംവിധാനം തകര്‍ന്ന പ്രദേശങ്ങളില്‍ അവ പുനസ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
വയറിംഗ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്ന് കണക്ഷനുകള്‍ പുന:സ്ഥാപിക്കും. തകര്‍ന്ന വൈദ്യുതി വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകീകരിച്ച് നടപ്പിലാക്കാന്‍ ‘മിഷന്‍ റീകണക്റ്റ്’ എന്ന പേരില്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വിതരണവിഭാഗം ഡയറക്ടറുടെ മേല്‍ നോട്ടത്തില്‍ തിരുവനന്തപുരം വൈദ്യുതി ഭവനില്‍ 24 മണിക്കൂറും പ്രത്യേക വിഭാഗം ഇതിനായി പ്രവര്‍ത്തിക്കും.
കൽപറ്റ, തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട, പെരുമ്പാവൂര്‍, എറണാകുളം, തൊടുപുഴ, ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലും, പ്രശ്ന ബാധിത പ്രദേശങ്ങളിലെ സെക്ഷനുകളില്‍ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലും പ്രത്യേക സമിതികള്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം നല്‍കും. എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചീഫ് എന്‍ജിനീയര്‍മാരെ നിയോഗിച്ചതായും അധികൃതർ അറിയിക്കുന്നു.
സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാരുടേയും മറ്റ് ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നുള്ള ജീവനക്കാരുടെയും കരാറുകാരുടെയും സേവനവും ലഭ്യമാക്കും. അതോടൊപ്പം തമിഴ്.നാട്, കര്‍ണ്ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ജീവനക്കാരെയും ട്രാന്‍സ്ഫോര്‍മറുകള്‍ അടക്കമുള്ള സാധനങ്ങളും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. പവര്‍ഗ്രിഡ്, എന്‍.ടി.പി.സി, റ്റാറ്റാ പവര്‍, എല്‍ & ടി, സീമന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ താമസം നേരിടുന്ന വീടുകളില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍ ഉള്‍പ്പടുത്തി ഒരു ലൈറ്റ് പോയിൻറും പ്ലഗ് പോയിൻറും മാത്രമുള്ള താല്‍ക്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
തെരുവ് വിളക്കുകള്‍ കേടായ ഇടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാധനങ്ങള്‍ നല്‍കുന്ന മുറക്ക് സൗജന്യമായി അവ സ്ഥാപിച്ച് നല്‍കും. കൂടാതെ സെക്ഷന്‍ ഓഫീസുകള്‍, റിലീഫ് ക്യാമ്പുകള്‍ മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് സൗജന്യമായി മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.
വെള്ളപ്പൊക്കത്തില്‍ തകരാറിലായ ട്രാന്‍സ്ഫോര്‍ സ്റ്റേഷനുകള്‍ പുനരുദ്ധരിക്കുന്ന ജോലികള്‍ക്കാവും പ്രഥമ പരിഗണന. തെരുവ് വിളക്കുകള്‍ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പുന:സ്ഥാപിക്കാനും, അതോടൊപ്പം, വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്ന മുറയ്ക്ക് വീടുകളിലെയും, സ്ഥാപനങ്ങളിലെയും കണക്ഷന്‍ പുന:സ്ഥാപിക്കുകയും ചെയ്യുക എന്ന മുന്‍ഗണനയിലാണ് പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്തിട്ടുള്ളത്. അവധി ദിവസങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയാകും വൈദ്യുതി വിതരണം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ വൈദ്യുതി ബോര്‍ഡും ജീവനക്കാരും ജോലിയിൽ ഏര്‍പ്പെടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.