ഭാരിച്ച ചെലവ് ഒഴിവാക്കാം; പുതിയ ജില്ലയേക്കാൾ നല്ലത് ജില്ലകളുടെ പുനഃക്രമീകരണമെന്ന് കെ.ടി. ജലീൽ
text_fieldsകെ.ടി. ജലീൽ
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിക്കുന്നതിനേക്കാൾ നല്ലത് ജില്ലകളുടെ പുനഃക്രമീകരണമെന്ന് സി.പി.എം നേതാവും മുൻമന്ത്രിയുമായ കെ.ടി. ജലീൽ. പുതിയ ജില്ലയുണ്ടാക്കുമ്പോൾ അതിനു വേണ്ടിവരുന്ന ഭാരിച്ച ചെലവ് സർക്കാറിന് മുന്നിൽ വലിയ പ്രശ്നമാകും. അതുകൊണ്ട് ജില്ലകളുടെ പുനഃക്രമീകരണമാകും ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ പ്രായോഗികമെന്ന് അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.
‘കൂടുതൽ ജനസംഖ്യയുള്ള ജില്ലകളുടെ പുനഃക്രമീകരണമാണ് നടക്കേണ്ടത്. മറ്റു ജില്ലകളിലേക്ക്, അവിടെ ജനസംഖ്യയില്ലെങ്കിൽ കൂടുതലുള്ള ജില്ലകളിൽ നിന്നുള്ള പ്രദേശങ്ങളെ അവിടേക്ക് ചേർത്ത്, മറ്റു ജില്ലകളെ പോലെ ജനസംഖ്യയുള്ള ജില്ലയാക്കി മാറ്റുക. ഏറ്റവും പ്രയോഗിക വഴി അതായിരിക്കും. ഇപ്പോൾ മുഖ്യമന്ത്രി തന്നെ പുതിയ ജില്ലയുടെ ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ്. ജില്ല എന്ന് പറയുന്നതിന്റെ മാനദണ്ഡം ജനങ്ങളോ ഭൂപ്രദേശമാണോ തുടങ്ങിയ വിഷയങ്ങൾ ഉയർന്നുവരിക സ്വാഭാവികം. ജില്ല രൂപീകരിക്കേണ്ടതിന്റെ പ്രധാന അടിസ്ഥാനം ജനസംഖ്യയാണെങ്കിൽ ജില്ലകൾ പുനഃക്രമീകരിക്കുകയാണ് നല്ലത്’ -ജലീൽ പറഞ്ഞു.
പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം. ജനസംഖ്യ ആനുപാതികമായി ജില്ലകൾ പുനഃക്രമീകരിക്കണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടിരുന്നു. ലീഗ് നേരത്തെയും ഈ ആവശ്യമാണ് ഉന്നയിച്ചിരുന്നതെന്നും സലാം കൂട്ടിച്ചേർത്തു.
‘45 ലക്ഷത്തിൽ പരം ജനസംഖ്യയുള്ള മലപ്പുറം ജില്ലക്കും 10 ലക്ഷത്തോളം ജനസംഖ്യയുള്ള പത്തനംതിട്ട ജില്ലക്കും ജില്ല അടിസ്ഥാനത്തിൽ ലഭിക്കുന്നത് ഒരോ സൗകര്യങ്ങളാണ്. ഒരു കലക്ടർ, ഒരേ ഓഫിസുകൾ തുടങ്ങിയവ. ഇതുമൂലം മലപ്പുറം വലിയ വിവേചനം നേരിടുന്നു. ഇത് ഒരുപാട് പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്.’ -എന്നാണ് സലാം പറഞ്ഞത്.
ജനസംഖ്യ ആനുപാതികമായി എല്ലാവർക്കും, ഓരോ കേരളീയനും അവകാശപ്പെട്ട ആനുകൂല്യങ്ങളും മറ്റും ലഭ്യമാകണമെങ്കിൽ ജനസംഖ്യ അടിസ്ഥാനമാക്കി ജില്ലകൾ ക്രമീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

