13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി മന്ത്രി കെ.എം. ഷാജി
text_fieldsതിരുവനന്തപുരം: ആർക്കും വേണ്ടാത്ത 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി. അശുഭ നമ്പർ എന്ന കാരണത്താൽ ഈ നമ്പർ കാർ ആരും എടുത്തിരുന്നില്ല. എന്നാൽ, ആ നമ്പർ കാർ തന്നെ വേണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരിൽ മന്ത്രിമാർ 13-ാം നമ്പർ കാർ ഉപയോഗിച്ചെങ്കിലും വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാർക്ക് വേണ്ടെന്നായിരുന്നു റിപ്പോർട്ട്.
കഴിഞ്ഞ സർക്കാരിൽ കൃഷി മന്ത്രിയായിരുന്ന പി. പ്രസാദും ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസകുമാണ് ഈ നമ്പർ ആവശ്യപ്പെട്ടത്. വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരിൽ ആരും തന്നെ 13-ാം നമ്പർ കാർ ആവശ്യപ്പെട്ടില്ലെന്നായിരുന്നു പുറത്തുവന്ന വിവരം. ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് കാർ അനുവദിക്കുന്നത്.
കഴിഞ്ഞ സർക്കാർ ഉപയോഗിച്ച കാറുകളും മന്ത്രിമാർ ആവശ്യപ്പെടുന്ന നമ്പർ നൽകുന്നതുമാണ് പതിവ്. ഷിബു ബേബി ജോൺ കാറിന് 71-ാം നമ്പറാണ് ആവശ്യപ്പെട്ടത്. ഒ. ജനീഷിന് ആവശ്യപ്പെട്ട 10-ാം നമ്പർ അനുവദിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല 21-ാം നമ്പറാണ് ആവശ്യപ്പെട്ടത്. പിണറായി സർക്കാറിന് മുമ്പുള്ള ഉമ്മൻ ചാണ്ടി സർക്കാരിലും ആരും 13-ാം നമ്പർ ഉപയോഗിച്ചിട്ടില്ല. വി.എസ്. സർക്കാരിൽ എം.എ. ബേബിയാണ് 13-ാം നമ്പർ ചോദിച്ച് വാങ്ങിയത്.
അതേസമയം, മന്ത്രി ഒ.ജെ. ജനീഷിന് സർപ്രൈസുകൾ ഒഴിയുന്നില്ല. വാഹനം ലഭിക്കുമ്പോൾ നമ്പർ ശ്രദ്ധിച്ചിരുന്നില്ല. വീട്ടിലെത്തിയപ്പോഴാണ് കൗതുകം മനസ്സിലാക്കുന്നത്. കെ.എൽ. 01 സി.ബി 8308 ആണ് മന്ത്രിക്ക് ലഭിച്ച ഇന്നോവയുടെ നമ്പർ. ഇടത് കോട്ടയായ കൊടുങ്ങല്ലൂരിൽനിന്ന് ജയിച്ചത് എത്ര വോട്ടിന്റെ ഭൂരിപക്ഷത്തിലാണോ അതുതന്നെയാണ് വാഹനത്തിന്റെ നമ്പറും.
8308 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജനീഷ് വിജയിച്ചത്. ആദ്യമായി നിയമസഭയിലേക്ക് എത്തിയതും അപ്രതീക്ഷിതമായി മന്ത്രിസ്ഥാനം കിട്ടിയതും എല്ലാം സർപ്രൈസാണ്. നമ്പർ ചോദിച്ചു വാങ്ങിയതല്ലെന്നും യാദൃശ്ചികമായി കിട്ടിയതാണെന്നും മന്ത്രി പറഞ്ഞു. നാട്ടിൽനിന്ന് നിരവധി പേർ നമ്പർ കണ്ട് സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10-ാം നമ്പർ വാഹനമാണ് മന്ത്രിക്ക് ലഭിച്ചത്. സ്പോർട്സിനോട് താൽപര്യമുള്ളവരുടെ ഇഷ്ടനമ്പരായ 10 പ്രിയപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. സച്ചിന്റെയും മെസിയുടെയും നമ്പരിൽ യാത്ര ചെയ്യാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകുമല്ലോയെന്നും മന്ത്രി പറയുന്നു. ടൂറിസം വകുപ്പിൽനിന്ന് താൽക്കാലികമായാണ് വാഹനം അനുവദിച്ചിരിക്കുന്നത്. നമ്പർ ശ്രദ്ധയിൽപെട്ടതോടെ ഇനി വിട്ടുകളയാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

