ചുട്ടുപൊള്ളി ആലപ്പുഴ
text_fieldsഇന്നലെ ജില്ലയിലെ രേഖപ്പെടുത്തിയ താപനില 35.2 ഡിഗ്രി സെൽഷ്യസ്
ആലപ്പുഴ: വേനൽ കടുത്തതോടെ ആലപ്പുഴ ചുട്ടുപൊള്ളുന്നു. വെള്ളിയാഴ്ച ആലപ്പുഴയിലെ രേഖപ്പെടുത്തിയത് താപനില 35.2 ഡിഗ്രി സെൽഷ്യസാണ്.
മനുഷ്യശരീരത്തിലെ സാധാരണതാപനില 37 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. 1987 ഏപ്രിൽ ഒന്നിനാണ് ആലപ്പുഴയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില റിപ്പോർട്ട് ചെയ്തത് -38.2 ഡിഗ്രി സെൽഷ്യസ്.
അന്തരീക്ഷ ഈർപ്പം (ആർദ്രത) കാരണം പൊതുവേ ചൂടു കൂടുതലാണെങ്കിലും വേനലിൽ ഒറ്റപ്പെട്ട മഴപോലും ലഭിക്കാത്തതാണ് ചൂട് കൂടാൻ കാരണം.
ചൂട് ഇനിയും വർധിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയുണ്ട്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് ഇടയാക്കും.
കായലും കടലുമുള്ളതിനാൽ ജില്ലയുടെ അന്തരീക്ഷത്തിൽ എപ്പോഴും ഈർപ്പമുണ്ട്.
ഇതുകാരണം താപമാപിനിയിൽ രേഖപ്പെടുത്തുന്നതിനെക്കാൾ രണ്ടു ഡിഗ്രിയിലധികം ചൂട് കൂടുതലാണ് ശരീരത്തിൽ അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.
ചൂട് ഉയരുന്നതിനൊപ്പം സൂര്യനിൽനിന്നുള്ള അൾട്രാ വയലറ്റ് വികിരണങ്ങളുടെ തോതും കൂടുന്നുണ്ട്. സൂര്യാതപമുൾപ്പെടെ ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ വെയിൽ കൊള്ളരുതെന്ന് മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ചൂടിനെ കരുതിയിരിക്കാം; ജാഗ്രതനിർദേശമായി
രാവിലെ 11 മുതൽ ഉച്ചക്ക് മൂന്നുവരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കരുത്
ദാഹമില്ലെങ്കിലും വെള്ളം ധാരാളം കുടിക്കുക
നിർജലീകരണമുണ്ടാക്കുന്ന പാനീയങ്ങള്‍ പകൽ ഒഴിവാക്കുക
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുട, തൊപ്പി എന്നിവ കരുതുക
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
ഒ.ആർ.എസ് ലായനി, സംഭാരം എന്നിവ ഉപയോഗിക്കുക
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം
അംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതത് പഞ്ചായത്ത് അധികൃതർ ശ്രദ്ധിക്കണം
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കണം
ഇരുചക്രവാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്നവർ ഉച്ചസമയത്ത് (രാവിലെ 11 മുതൽ മൂന്ന് വരെ) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തണം
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തിനൊപ്പം വെള്ളം കൈയിൽ കരുതുക
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിച്ചശേഷം വൈദ്യസഹായം തേടുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
