കടലാക്രമണം: പ്രതിരോധമില്ല; പ്രഖ്യാപനം മാത്രം
text_fieldsകടലാക്രമണ ഭീഷണി നേരിടുന്ന വീട് സംരക്ഷിക്കാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വീടിന് പിറകിൽ കരിങ്കല്ല് നിക്ഷേപിക്കുന്നു
ആറാട്ടുപുഴ: കടലാക്രമണത്തിന് നേരിയ ശമനം ഉണ്ടായെങ്കിലും തീരവാസികളുടെ ഭീതിക്ക് കുറവില്ല. മഴ ശക്തമാകുന്നതോടെ ദുരിതങ്ങൾ ആവർത്തിക്കും. കടലാക്രമണ ഭീഷണി ശക്തമായ പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പ് പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കടലാക്രമണ ദുരിതം ചർച്ച ചെയ്യാൻ കഴിഞ്ഞ രണ്ടിന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നു.
യോഗത്തിൽ ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയറുമായും ജില്ല കലക്ടറുമായും ചെന്നിത്തല ഫോണിൽ ചർച്ച നടത്തിയിരുന്നു. ആറാട്ടുപുഴയിലെ എ.സി പള്ളി, കാത്തിക ജങ്ഷൻ, പത്തിശ്ശേരി ജങ്ഷൻ, മംഗലം എന്നിവിടങ്ങളും പെരുമ്പള്ളിയിലും ജിയോ ബാഗ് സ്ഥാപിക്കുന്നതിന് തുക അനുവദിക്കാൻ സൂപ്രണ്ടിങ് എൻജിനീയറോടും കലക്ടറോടും ആവശ്യപ്പെടുകയുംചെയ്തിരുന്നു.
കടൽഭിത്തിയില്ലാത്ത പെരുമ്പള്ളി ഭാഗത്ത് വീട് സംരക്ഷിക്കാൻ മണൽഭിത്തി തീർക്കുന്ന വീട്ടുകാരൻ
പ്രദേശത്ത് ഒരാഴ്ചക്കുള്ളിൽ തന്നെ ജിയോ ബാഗ് ഇടാൻ നടപടി സ്വീകരിക്കുമെന്ന് കലക്ടർ ഉറപ്പ് നല്കുകയും ചെയ്തു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും നടപടി ഒന്നും ആയിട്ടില്ല. കഴിഞ്ഞ മൂന്നിന് തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കടലാക്രമണ മേഖലകൾ സന്ദർശിച്ച ശേഷം ചേലക്കാട് പാനൂർ ഭാഗങ്ങളിൽ ജിയോ ബാഗ് നിർമിക്കാൻ ഫണ്ട് അനുവദിച്ചതായും നിർമാണ പ്രവർത്തനം ഉടനെ ആരംഭിക്കുമെന്നും ഉറപ്പു നൽകിയിരുന്നു. പ്രതിരോധ നടപടികൾ വൈകുന്നത് തീരവാസികളുടെ ഭീതി വർധിപ്പിച്ചിരിക്കുകയാണ്. ദിവസങ്ങളായി നടന്ന കടലാക്രമണത്തിൽ വലിയ ദുരിതമാണ് ആറാട്ടുപുഴ തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ഉണ്ടായത്.
പെരുമ്പള്ളിയിൽ നിർമിച്ച ജിയോ കടൽത്തി ഭാഗികമായി തകർന്നതോടെ വലിയഴിക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡ് അപകട ഭീഷണിയിലാണ്. ഇവിടെ റോഡ് കടലെടുത്തു തുടങ്ങി. കടലിളകിയാൽ റോഡിലാണ് തിരമാല പതിക്കുന്നത്. അടിയന്തിര നടപടി കൈകൊണ്ടില്ലെങ്കിൽ വരാനിരിക്കുന്ന കടലാക്രമണത്തിൽ റോഡ് പൂർണമായും തകരും. എ.സി പള്ളി ജങ്ഷന്റെ വടക്കുഭാഗത്ത് റോഡിലേക്കാണ് തിരമാലകൾ അടിച്ചു കയറുന്നത്.
ഇതുമൂലം ഇവിടെ റോഡ് മണ്ണിനടിയിലായി. ചെറുതായൊന്ന് കടലിളകിയാൽ റോഡ് മണ്ണിനടിയിൽ ആകുന്ന അവസ്ഥ കാർത്തിക ജങ്ഷൻ ഭാഗത്തും ഉണ്ട്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മതുക്കൽ ചേലക്കാട്, പാനൂർ പ്രദേശങ്ങളിലും സ്ഥിതി ഗുരുതരമാണ്. തകർന്ന കടൽ ഭിത്തിയുടെ കരിങ്കല്ലുകൾ കൂട്ടി വച്ചും മണൽ നിർമിച്ചും കടലാക്രമണത്തെ പ്രതിരോധിക്കാൻ അവസാന ശ്രമം നടത്തുകയാണ് തീര വാസികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.