ഉയരപ്പാതയിൽ വഴിമുട്ടി ശ്രീഹരി
text_fieldsവീൽചെയറുമായി ശ്രീഹരി
അരൂർ: ഉയരപ്പാത നിർമാണത്തോടനുബന്ധിച്ച് വീടിനടുത്തുള്ള ദേശീയപാതയോരത്ത് കാന നിർമാണം ആരംഭിച്ചശേഷം ശ്രീഹരിയുടെ വീൽചെയർ സഞ്ചാരം വഴിമുട്ടിയിരിക്കുകയാണ്. അരൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ തോപ്പിൽവീട്ടിൽ സുധീർ-സീമ ദമ്പതികളുടെ മകൻ ശ്രീഹരിയുടെ പഠനമാണ് മുടങ്ങിയത്.
ജില്ല പഞ്ചായത്ത് നൽകിയ മൊബിലിറ്റി വീൽചെയർ കാനയുടെ പണി ആരംഭിച്ചതോടെ റോഡിലേക്ക് ഇറങ്ങിയിട്ടില്ല. കാനമൂടിയ മണ്ണിലൂടെ വീൽചെയറിന് ചലിക്കാനാവില്ല. ദേശീയപാതയിലേക്കുള്ള പ്രവേശന ഭാഗം ഒരു ക്രമവും പാലിക്കാതെ മണ്ണിട്ട് മൂടിയിരിക്കുന്നതാണ് കാരണം. കാലുകൾക്ക് ജന്മനാസ്വാധീനമില്ലാത്ത 17കാരന്‍റെ വീൽചെയറിന് കുത്തനെയുള്ള കയറ്റം കയറി ദേശീയപാതയിലേക്ക് ഇറങ്ങാനുള്ള ശേഷിയില്ല.
കുഴഞ്ഞ മണ്ണിലും കുഴികളിലും വീൽചെയർ പുതഞ്ഞ് കേടുവരാനും സാധ്യതയുണ്ട്. പഠിക്കാൻ മിടുക്കനായ ശ്രീഹരി അരൂർ ഗവ. ഹൈസ്കൂളിനോട് അനുബന്ധിച്ചുള്ള യു.ഐ.ടിയിലാണ് ബി.ബി.എക്ക് പഠിക്കുന്നത്. രണ്ടാഴ്ചയായി കാന നിർമാണവുമായി ബന്ധപ്പെട്ട് യാത്ര മുടങ്ങിയതിനാൽ പഠനം നിലച്ചിരിക്കുകയാണെന്ന് മാതാപിതാക്കൾ പറഞ്ഞു. ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കഴിയുംവിധം മണ്ണിട്ടു നിരപ്പാക്കി സഹായിക്കണമെന്നാണ് ഡ്രൈവർ ജോലി ചെയ്ത് കുടുംബം പുലർത്തുന്ന സുധീർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

