പുകയിലക്കെതിരെ സന്ധിയില്ലാസമരത്തിൽ വേണുഗോപാൽ ഡോക്ടർ
text_fieldsവേണുഗോപാൽ ഡോക്ടർ
ആലപ്പുഴ: ലഹരിക്കെതിരെ നാടൊന്നാകെ പോരാട്ടത്തിനിറങ്ങുംമുമ്പേ പോരാളിയായതാണ് ഡോ. കെ. വേണുഗോപാൽ. മൂന്നു പതിറ്റാണ്ടിലേറെയായി ലഹരിവിപത്തിനെതിരെ അദ്ദേഹം പോർക്കളത്തിലുണ്ട്. 1996ൽ ജില്ല ടി.ബി ഓഫിസറായി ചുമതല എടുത്തതുമുതൽ തുടങ്ങിയതാണ് പേരാട്ടം. ശ്വാസകോശ വിദഗ്ധനായതിനാൽ പ്രധാനമായും പുകയിലവിരുദ്ധ പ്രവർത്തനങ്ങളിലായിരുന്നു തുടക്കം.
പൊതുമേഖല ബാങ്കുകളുടെയും മുഖ്യമന്ത്രി പ്രസിഡന്റ് ആയ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റ് തുടങ്ങിയ സംഘടനകളുടെ ധനസഹായത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പ്രവർത്തനമികവ് പരിഗണിച്ച് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന കാൻസർ അസോസിയേഷന് സംസ്ഥാനതലത്തില്‍ പരിഗണിച്ചുവരുന്ന അവാർഡ് ഓഫ് എക്സലൻസ് ഉൾപ്പെടെ നേടി.
2018ലെ മികച്ച ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള എക്സൈസ് വകുപ്പിന്റെ അവാർഡിനും ഡോ. കെ. വേണുഗോപാല്‍ അര്‍ഹനായി. ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരിവിമോചന കേന്ദ്രമായ ഒ.എസ്.ടിയുടെ സ്ഥാപക നോഡൽ ഓഫിസറും ജനറൽ ആശുപത്രി, ജില്ല ടി.ബി സെന്റർ എന്നിവിടങ്ങളിലെ പുകയില വിമോചന കേന്ദ്രങ്ങളുടെ ചുമതലക്കാരനായും ഡോ. കെ. വേണുഗോപാൽ പ്രവർത്തിച്ചു.
ദേശീയ-അന്തർദേശീയ തലത്തിൽ പുകയിലവിരുദ്ധ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനത്തിന് ഡൽഹി എയിംസിന്റെ നേതൃത്വത്തിൽ അഞ്ചുദിവസ പരിശീലനം നേടിയ വേണുഗോപാൽ, 50 ലേറെ പുകയിലജന്യ രോഗങ്ങളുടെ ക്യാമ്പുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ് ആയി സേവനമനുഷ്ഠിക്കുന്ന വേണുഗോപാൽ ഇപ്പോൾ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ശ്വാസകോശവിഭാഗം മേധാവിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

