കായംകുളത്ത് പെട്രോൾ പമ്പിൽ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്
text_fieldsപുത്തൻറോഡ് ജങ്ഷനിലെ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യം
കായംകുളം: ദേശീയപാതയോരത്തെ പെട്രോൾ പമ്പിലുണ്ടായ ഗുണ്ട ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്ക്. പുത്തൻറോഡ് ജങ്ഷനിലെ ടി.എ പെട്രോൾ പമ്പിലാണ് സംഭവം. ജീവനക്കാരായ ഉണ്ണികൃഷ്ണൻ (62), വിനു (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ച ഒന്നോടെ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
പെട്രോൾ നിറച്ചശേഷം പണം നൽകാതിരുന്നത് ചോദ്യം ചെയ്തതാണ് കാരണം. ലഹരിയിലായിരുന്ന സംഘം 50 രൂപക്കാണ് പെട്രോൾ വാങ്ങിയത്. സി.സി ടി.വി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി. ലഹരിക്ക് അടിമകളായവരാണ് ആക്രമണം നടത്തിയതെന്ന് പമ്പ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.ജെ. ഷാജഹാൻ പറഞ്ഞു.
സംഭവത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സിനിൽ സബാദ്, ബി. ഭദ്രകുമാർ, എ.എം. ഷെരീഫ്, ധനീഷ് കൃഷ്ണ, വിനോദ് ശക്തി, ബാബുജി കാക്കനാട, ബിജു തമ്പി, സുരേഷ് മുഞ്ഞിനാട്ട്, തങ്കച്ചൻ പത്തിയൂർ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.