ഇടതു‘കോട്ട’ക്ക് ഇളക്കമില്ലാതെ ആലപ്പുഴ
text_fieldsആലപ്പുഴ: നഗരസഭയുടെ ഒരുഭാഗവും അഞ്ച് പഞ്ചായത്തും ചേരുന്ന ആലപ്പുഴ മണ്ഡലത്തിന്റെ പാരമ്പര്യം ഇടതിനൊപ്പമാണ്. നഗരസഭ ഭരണം മാറിമാറി വന്നിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പുകളിൽ വിപ്ലവമണ്ണിൽ ചെങ്കൊടിക്കാണ് മുൻതൂക്കം.
ആലപ്പുഴ നഗരസഭ വാർഡുകൾ ഒന്ന് മുതൽ 19 വരെയും 45 മുതൽ 50 വരെയും, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പൂർണമായും ഉൾക്കൊള്ളുന്നതാണ് ആലപ്പുഴ നിയമസഭ മണ്ഡലം. പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലാണ് യു.ഡി.എഫ് പ്രവർത്തനങ്ങൾ. മിക്ക വാർഡുകളിലും കനത്തമത്സരം തന്നെയാണ് നടക്കുക.
കക്കാ -കയർ-മത്സ്യത്തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന പഞ്ചായത്ത് പ്രദേശങ്ങളിൽ വാർഡിലെ അടിസ്ഥാനസൗകര്യങ്ങളും പ്രശ്നങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാകും. മുന്നണികൾ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തുടങ്ങിയതോടെ ഇക്കുറിയും പോരിന് വാശികൂടും.
ആലപ്പുഴ നഗരസഭയും കാലങ്ങളായി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും ഭരിക്കുന്നത് എൽ.ഡി.എഫാണ്. ആലപ്പുഴ നഗരസഭയിലും മണ്ണഞ്ചേരി പഞ്ചായത്തിലും എൽ.ഡി.എഫ്, യു.ഡി.എഫ് കൂടാതെ എസ്.ഡി.പി.ഐക്കും ബി.ജെ.പിക്കും ജനപ്രതിനിധികളുണ്ട്. നഗരസഭയിൽ ഇവരെ കൂടാതെ പി.ഡി.പി, എൻ.സി.പി, കേരള കോൺഗ്രസ് എന്നിവർക്കും ജനപ്രതിനിധികളുണ്ട്.
നഗരസഭയിൽ പോരാട്ടം കനക്കും
ഇക്കുറിയും ആലപ്പുഴ നഗരസഭ വനിതസംവരണമാണ്. അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട നേതാക്കൾ അണിയറ പ്രവർത്തനങ്ങൾ ഉൾപ്പെടെ ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഈമാറ്റം. മുന്നണികൾ വനിതകൾക്ക് കൂടുതൽ പ്രാമുഖ്യമുള്ള പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്. അതിനാൽ പലവാർഡുകളിലും മത്സരം കനക്കും. യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും ആദ്യഘട്ട പട്ടിക പുറത്തുവിട്ടതോടെ പ്രചാരണപ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളിൽ നാമനിർദേശപത്രികസമർപ്പണവുമുണ്ടാകും.
സോഷ്യൽമീഡിയിൽ വോട്ടുതേടിയുള്ള പോസ്റ്ററുകളും നിറയുന്നുണ്ട്. നഗരസഭയിലെ സ്വതന്ത്ര അംഗമായിരുന്ന പൂന്തോപ്പ് വാർഡ് കൗൺസിലർ ബി. മെഹബൂബ് ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന പ്രത്യേകതയുണ്ട്. ഇക്കുറി തോണ്ടൻകുളങ്ങര വാർഡിലാകും മത്സരിക്കുക. കഴിഞ്ഞതവണ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് മുന്നണി സ്ഥാനാർഥികളെ പരാജയപ്പെടുത്തിയിരുന്നു. നഗരസഭയിലെ പലവാർഡുകളിലും ത്രികോണ-ചതുഷ്കോണ മത്സരങ്ങളുണ്ടാവും.
മണ്ണഞ്ചേരി
35 വർഷമായി ഇടത്പക്ഷമാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഇത്തവണ പ്രസിഡന്റ് സ്ഥാനം വനിത സംവരണമാണ്. 35 വർഷം മുമ്പ് കോൺഗ്രസ് ഭരിച്ചിട്ടുണ്ട്. ഭരണം തിരിച്ച് പിടിക്കലാണ് യു.ഡി.എഫിന്റെ ലക്ഷ്യം. 23 വാർഡുകൾ ഉണ്ടായിരുന്നത് ആലാഞ്ചേരി ഭാഗത്ത് പുതിയവാർഡ് കൂടി. നിലവിൽ 24 എണ്ണമായി. ഇരു മുന്നണികളും പൂർണതോതിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. കുടിവെള്ളപ്രശ്നം ഉൾപ്പടെയുള്ളവ പ്രതിപക്ഷം ചൂണ്ടികാണിക്കുമ്പോൾ പഞ്ചായത്തിലുണ്ടായ വലിയ വികസന പ്രവർത്തനങ്ങളാണ് ഭരണപക്ഷത്തിന്റെ ആയുധം.
ആര്യാട്
2010-15 ഒഴികെ പഞ്ചായത്ത് ഭരണം കൈയാളുന്നത് ഇടത്പക്ഷമാണ്. ഇത്തവണ പ്രസിഡന്റ് സ്ഥാനം വനിത സംവരണമാണ്. 18 വാർഡുകൾ 20 ലേക്ക് ഉയർന്നു. തിരുവിളക്ക്, ഐക്യഭാരതം ഭാഗങ്ങളിലാണ് പുതിയ വാർഡുകൾ നിലവിൽ വന്നത്. കോൺഗ്രസ് ഒരുപ്രാവശ്യം ഭരണത്തിൽ പങ്കാളിത്തം വഹിച്ചതൊഴിച്ചാൽ ബാക്കി മുഴുവൻ ഇടതുപക്ഷമാണ് ഭരിച്ചത്.
മാരാരിക്കുളം തെക്ക്
ഒരു തവണ മാത്രമാണ് കോൺഗ്രസ് ഭരിച്ചിട്ടുള്ളത്. പ്രസിഡന്റ് സ്ഥാനം ജനറലാണ്. പ്രീതികുളങ്ങര സ്റ്റേഡിയം വാർഡ് കൂടി പുതുതായി വന്നതാടെ വാർഡുകളുടെ എണ്ണം 23ൽ നിന്ന് 24 ലേക്കായി. ഇടതു പക്ഷത്തിന് വ്യക്തമായ സ്വാധീനമുള്ള പഞ്ചായത്താണ് മാരാരിക്കുളം തെക്ക്.
മാരാരിക്കുളം വടക്ക്
35 വർഷമായി മാറ്റമില്ലാതെ ഇടത് പക്ഷമാണ് ഭരിക്കുന്നത്. പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി സംവരണമാണ്. നിലവിൽ 18 വാർഡുകളാണ് ഉണ്ടായിരുന്നത്. കണിച്ചുകുളങ്ങര, മാരാരിക്കുളം കൂടി ചേർന്ന് ഇപ്പോൾ 20 വാർഡുകളായി. ഇടതു പക്ഷത്തിന്റെ കോട്ടയായി അറിയപ്പെടുന്ന പഞ്ചായത്ത് ആണ് മാരാരിക്കുളം വടക്ക്. ഇത്തവണ കൂടുതലും പുതുമുഖങ്ങൾക്കാണ് സ്ഥാനാർഥി നിർണയത്തിൽ പ്രാധാന്യം.
ആര്യാട് ബ്ലോക്ക്
ബ്ലോക്ക് പഞ്ചായത്ത് രൂപവത്കരിച്ച കാലം മുതൽ ഇടതു പക്ഷമാണ് ഭരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

