പരാധീനതകളിൽ പാണാവള്ളി-പെരുമ്പളം ജെട്ടികളും ബോട്ട് സർവിസുകളും
text_fieldsതാങ്ങുകുറ്റികളില്ലാത്ത വാത്തികാട് ബോട്ട് ജെട്ടി
പൂച്ചാക്കൽ: പരാധീനതകൾ ഒഴിയാതെ പാണാവള്ളി-പെരുമ്പളം ബോട്ട് സർവിസും ബോട്ട് ജെട്ടികളും. പാണാവള്ളിയിൽനിന്ന് പെരുമ്പളത്തേക്ക് ഉൾപ്പെടെ ആറ് സർവിസ് ബോട്ടുകൾ നിലവിൽ ഓടുന്നുണ്ട്. ഒരു സ്പെയർ ബോട്ടും ഒരു ആംബുലൻസും ഉൾപ്പെടെ പാണാവള്ളിയിൽനിന്ന് സർവിസ് നടത്തുന്നുണ്ട്.
ആദ്യ കാലങ്ങളിൽ ഓടിയിരുന്ന തടി ബോട്ടുകൾക്ക് ശൗചാലയങ്ങളുണ്ടായിരുന്നു. നിലവിൽ ഓടുന്ന ബോട്ടുകൾക്ക് ഇത് ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പാണാവള്ളിയിൽ ജങ്കാർ ജെട്ടിക്ക് സമീപം കംഫർട്ട് സ്റ്റേഷൻ പണിപൂർത്തീകരിച്ച് പത്ത് വർഷമായിട്ടും തുറന്ന് കൊടുത്തിട്ടില്ല. പെരുമ്പളത്തെ മൂന്ന് ജെട്ടികളിലെ ശൗചാലയങ്ങളും വെള്ളവും വെളിച്ചവും ലഭ്യമാക്കാത്തതിനാൽ അടച്ചിട്ടിരിക്കയാണ്.
പെരുമ്പളത്തെ 14 ജെട്ടികളിലും നിലവിൽ താങ്ങു കുറ്റിയില്ലാത്തത് യാത്രക്കാരോടുള്ള അവഗണനയാണ്. ചാലുകുറ്റി ഇല്ലാത്തതിനാൽ ദിശതെറ്റി സൗത്ത് പറവൂർ ജെട്ടിക്ക് സമീപം മണൽ തിട്ടയിൽ കഴിഞ്ഞ ദിവസം എസ് 20 ബോട്ട് ഉറച്ചിരുന്നു. പെരുമ്പളം ഒമ്പതാം വാർഡിലെ മുക്കം ജെട്ടി ബോട്ടിടിച്ച് തകർന്നിട്ട് വർഷം ഒന്ന് തികഞ്ഞെങ്കിലും പുനർനിർമാണം നടന്നിട്ടില്ല. സ്കൂളുകളും കോളജുകളും തുറക്കുന്നതോടെ വിദ്യാർഥികളുടെ യാത്രയും ഇതുമൂലം പ്രതിസന്ധിയിലാകും.
കായലിലെ ആഴക്കുറവ് പ്രധാന പ്രതിസന്ധിയായി തുടർന്നിട്ടും പരിഹാരത്തിനായി നടപടിയെടുക്കുന്നില്ല. പെരുമ്പളത്തുനിന്ന് തെക്കൻ പറവൂർ, ഇറപ്പുഴ ഭാഗത്തേക്കുള്ള സർവിസിൽ ആഴക്കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ബോട്ട് മണൽ തിട്ടയിലിടിച്ച് ഉറക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നു.
ബോട്ട് ചാലുകൾ അടയാളപ്പെടുത്തുന്ന ചാലുകുറ്റികൾ വേലിയേറ്റ സമയത്ത് നഷ്ടപ്പെടാതിരിക്കാനുള്ള മാർഗം കണ്ടെത്താത് ബോട്ടുകൾ ദിശതെറ്റി ഓടി അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ബോട്ട് ചാലുകൾ മാത്രം ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടുന്നുണ്ടെങ്കിലും അത് പ്രശ്നത്തിന് പരിഹാരമാകുന്നില്ല.
ചില ജെട്ടികൾ വെളിച്ചമില്ലാത്ത നിലയിലാണ്. തെക്കൻ പറവൂർ, ഇറപ്പുഴ ജെട്ടികളിൽ രാത്രി സമയങ്ങളിൽ വളരെ കഷ്ടപ്പെട്ടാണ് ബോട്ട് അടുപ്പിക്കുന്നത്. മഴക്കാലമായതോടെ യാത്രക്കാരുടെ സുരക്ഷിത യാത്രക്ക് അധികാരികൾ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ദ്വീപ് നിവാസികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.