കപ്പലപകട നഷ്ടപരിഹാരം; മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക
text_fieldsആലപ്പുഴ: കപ്പൽ അപകടം നിമിത്തം മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടത്തിന് ഇനിയും പരിഹാരമായില്ല. അപകടം സൃഷ്ടിച്ച മലിനീകരണ ഭയാശങ്ക നിമിത്തം ആഴ്ചകളോളം മത്സ്യ വിൽപന നടന്നില്ല. ഇപ്പോൾ കടലിൽ പോകുന്ന തൊഴിലാളികളുടെ വലകൾ കണ്ടെയ്നറുകളിൽനിന്ന് കടലിൽപരന്ന വസ്തുക്കളുടെ അവശിഷ്ടങ്ങളിൽ തട്ടി കീറിപ്പറിയുന്നത് പതിവായി.
തീരദേശത്തെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് കഷ്ടത്തിലായത്. തങ്ങളുടെ ദുരിതംകാണാൻ സർക്കാർ തയാറാകുന്നില്ലെന്ന് ഇവർ പറയുന്നു. നഷ്ടപരിഹാരം തീരുമാനിക്കുന്നതിന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും സംസ്ഥാന അധികൃതരും ഉൾപ്പെട്ട ഡെസ്ക്ക് രൂപവത്കരിച്ചിരുന്നു. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നാണ് തൊഴിലാളികൾ കരുതിയത്.
മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടവും മലിനീകരണം മൂലമുള്ള നഷ്ടവും കണക്കിലെടുത്ത് രണ്ടുകപ്പൽ കമ്പനിയികളിൽ നിന്നും നിയമാനുസരണം ലഭിക്കേണ്ട നഷ്ടപരിഹാരം വാങ്ങി മത്സ്യത്തൊഴിലാളികൾക്കും മത്സ്യമേഖലയ്ക്കും നൽകാനുള്ള ഉത്തരവാദിത്വം കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും എന്നാൽ ഈ കാര്യത്തിൽ മുൻകൈയെടുക്കേണ്ട സംസ്ഥാന സർക്കാർ അലംഭാവം കാട്ടുകയാണെന്ന് ധീവരസഭയും കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയും പറയുന്നു.
നഷ്ടപരിഹാര ഡസ്കിന്റെ തീരുമാനം അംഗീകരിക്കില്ലെന്നാണ് ധീവര സഭയുടെ നിലപാടെന്ന് ജനറൽ സെക്രട്ടറി വി. ദിനകരൻ പറഞ്ഞു. നിശ്ചയിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും അപകടത്തെയും അത് മൂലമുണ്ടാകുന്ന നഷ്ടത്തെയും ലഘൂകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.
വികസിത രാജ്യങ്ങളിൽ ഉണ്ടാകുന്ന കപ്പൽ അപകടങ്ങൾക്ക് കപ്പലിന്റെ വിലയെക്കാൾ മൂന്നിരട്ടി തുക വരെ നഷ്ടപരിഹാരം കൊടുക്കുമ്പോൾ ഇവിടെ തൊഴിലാളികൾക്ക് 1000 രൂപവീതം നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ 78,498 കുടുംബങ്ങൾക്കും അനുബന്ധ മേഖലയിലെ 27,020 കുടുംബങ്ങൾക്കും 1000 രൂപ വീതം നൽകാനാണ് കേരള സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെ പത്തരക്കോടിയാണ് ചെലവാക്കുക. ഇത് നാമമാത്ര നഷ്ടപരിഹാരമാണെന്ന് ഹൈകോടതി അഭിപ്രായപെട്ടിട്ടുണ്ട്. ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന തീരുമാനം കോടതിയിൽ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.
2000ത്തിലേറെ കണ്ടെയ്നറുകൾ, ആശങ്കയുടെ കടൽ
തോട്ടപ്പള്ളിക്ക് പടിഞ്ഞാറ് ഭാഗത്ത് 14.6 നോട്ടിക്കല്‍ മൈല്‍ ദൂരെ അപകടത്തില്‍പ്പെട്ട എം.എസ്.സി എല്‍സ3 എന്ന ചരക്ക് കപ്പലില്‍ 643 കണ്ടെയ്നറുകൾ ഉണ്ടായിരുന്നു. 450 ടൺ ഇന്ധനവും ഉണ്ടായിരുന്നു. ജൂൺ ഒമ്പതിന് ബേപ്പൂരിനടുത്ത് കത്തിയ വാൻഹായ് 503 കപ്പലിൽ 1754 കണ്ടൈനറുകളും 20,248 ടൺ ഇന്ധനവും ഉണ്ടായിരുന്നു.
ഈ കണ്ടെയ്നറുകളിൽ പലതിലും ഗുരുതര രാസമാലിന്യങ്ങളും വിഷ വസ്തുക്കളും കീടനാശിനികളും ഉണ്ടായിരുന്നു. ഇതെ കുറിച്ച് ഭീതിപരന്നതോടെയാണ് ജനം മത്സ്യം വാങ്ങതെയായത്. ആശങ്കമാറി വിൽപന തുടങ്ങിയപ്പോഴാണ് കണ്ടെയ്നറുകളുടെ അവശിഷ്ടം വലകൾക്ക് ഭീഷണിയാകുന്നത്.
കോടതിയെ സമീപിക്കും -വി. ദിനകരൻ
അറബിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ-മൂന്ന്, വാൻഹായ് കപ്പലുകൾ ഉണ്ടാക്കിയ പാരിസ്ഥിതിക-ആവാസ വ്യവസ്ഥ പ്രശ്നങ്ങൾക്ക് മതിയായ നഷ്ടപരിഹാരം കിട്ടണമെന്ന് ധീവരസഭ ജനറൽസെക്രട്ടറി വി. ദിനകരൻ. യഥാർഥനഷ്ടം കണക്കാതെ മത്സ്യത്തൊഴിലാളികൾക്കും മത്സ്യമേഖലക്കും നാമമാത്ര നഷ്ടപരിഹാരം നൽകാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കും. കപ്പൽ കമ്പനി ഉടമകൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച ദൂരൂഹമാണ്. ഇതിനുശേഷമാണ് സംസ്ഥാന സർക്കാർ അനാസ്ഥ തുടരുന്നത്. പാരിസ്ഥിതികപ്രശ്നവും മത്സ്യസമ്പത്തിന്റെ കുറവും അടിസ്ഥാനമാക്കി നിയമാനുസൃതം കപ്പൽ കമ്പനിയിൽനിന്ന് നഷ്ടപരിഹാരം വാങ്ങണം.
അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം -കെ.സി. വേണുഗോപാല്‍
കപ്പലപകടങ്ങളെ തുടര്‍ന്ന് കടലില്‍ പതിച്ച കണ്ടെയ്നറുകളില്‍ തട്ടി വലകള്‍ക്കും ബോട്ടുകള്‍ക്കും നാശനഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി. കപ്പല്‍ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കേടുപാടുകള്‍ സംഭവിച്ച മത്സ്യബന്ധന യാനങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെട്ട തീരദേശ പൊലീസ് സ്റ്റേഷനുകളില്‍ കപ്പലപകടങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുകയും കേസെടുക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തു നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.