റോജിയുടെ കരങ്ങളിൽ അങ്കമാലി സുരക്ഷിതം...
text_fieldsഅങ്കമാലിയിൽ വിജയിച്ച യു.ഡി.എഫിന്റെ റോജി എം. ജോൺ എം.എൽ.എയെ ആശംസകൾ അറിയിക്കാൻ മാതാപിതാക്കളും ബന്ധുക്കളും എത്തിയപ്പോൾ
അങ്കമാലി: അങ്കമാലിയിൽ ഹാട്രിക് വിജയംനേടി മൂന്നാം തവണയും റോജി എം. ജോൺ. 37,008 വോട്ടിന്‍റെ ഭൂരിപക്ഷം നേടി സി.പി.എമ്മിലെ സാജു പോളിനെയാണ് റോജി പരാജയപ്പെടുത്തിയത്. രണ്ടുതവണ തുടർച്ചയായി വിജയിച്ച റോജിയെ നേരിടാൻ ഇത്തവണ ജനതാദളിന് സീറ്റ് നൽകാതെ പെരുമ്പാവൂരിൽനിന്ന് തുടർച്ചയായി മൂന്നുതവണ വിജയിച്ച സി.പി.എമ്മിലെ സാജു പോളിനെ എൽ.ഡി.എഫ് കളത്തിലിറക്കിയെങ്കിലും സാജു പോളിന് ദയനീയ പരാജയമാണ് നേരിടേണ്ടിവന്നത്. അങ്കമാലി നഗരസഭയും അയ്യമ്പുഴ ഒഴികെ ഏഴ് പഞ്ചായത്തുകളും പ്രതിപക്ഷമില്ലാത്ത അങ്കമാലി ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫാണ് ഭരിക്കുന്നത്.
ഈ സാഹചര്യത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാണ് റോജി മിന്നിത്തിളങ്ങും വിജയം കൈവരിച്ചത്. രാഹുൽ ഗാന്ധിയുമായി അടുപ്പമുണ്ടായിരുന്ന റോജി ദേശീയ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരിക്കെ 2016ലാണ് അങ്കമാലിയിൽ കന്നി അങ്കം കുറിച്ചത്. പതിറ്റാണ്ടുകളായി യു.ഡി.എഫിന് അനുകൂല മണ്ഡലമായിരുന്നു അങ്കമാലിയെങ്കിലും യുവജന നേതൃത്വത്തിന്‍റെയും യോഗ്യരായ സ്ഥാനാർഥികളുടെയും അഭാവംമൂലം ഇടതുസ്ഥാനാർഥികൾ വിജയിക്കുന്ന സ്ഥിതിവിശേഷമായി. ഈ സാഹചര്യത്തിലാണ് റോജിയുടെ അങ്കമാലിയിലേക്കുള്ള വരവ്.
2016ലെ തെരഞ്ഞെടുപ്പിൽ ജനതാദൾ-എസിലെ ബെന്നി മൂഞ്ഞേലിയെ 9186 വോട്ടിനാണ് റോജി പരാജയപ്പെടുത്തിയത്. തുടർച്ചയായി രണ്ടുതവണ വിജയിച്ച് ഗതാഗതമന്ത്രിയുമായിരുന്ന ജനതാദൾ-എസിലെ അഡ്വ. ജോസ് തെറ്റയിലിനെ 15929 വോട്ടുകൾക്കാണ് റോജി പരാജയപ്പെടുത്തിയത്. രണ്ടുതവണയും ജനതാദൾ സ്ഥാനാർഥികൾ പരാജയപ്പെട്ടതോടെയാണ് ഇത്തവണ ജനതാദളിന് സീറ്റ് നൽകാതെ സി.പി.എം സ്ഥാനാർഥിയെ മത്സരിപ്പിച്ചത്. മുൻ സ്പീക്കറായിരുന്ന സി.പി.എമ്മിലെ എ.പി. കുര്യൻ 1967 മുതൽ തുടർച്ചയായി നാലുതവണയും, 1991 മുതൽ തുടർച്ചയായി മൂന്ന് തവണ കോൺഗ്രസിലെ പി.ജെ. ജോയിയും വിജയിച്ച മണ്ഡലമാണ് റോജിയുടെ കരങ്ങളിൽ സുശക്തമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

