രാസലഹരി = കോടികൾ
text_fieldsകൊച്ചി: ലഹരി ഹബായ കൊച്ചിയുൾപ്പെടുന്ന എറണാകുളം ജില്ലയിൽ നാലുവർഷത്തിനിടെ എക്സൈസ് പിടികൂടിയത് പത്തുകിലോയോളം എം.ഡി.എം.എ. 2021 മേയ് മുതൽ 2025 ഏപ്രിൽ വരെ കാലയളവിലായി 9.71 കിലോ രാസലഹരിയാണ് പിടിച്ചെടുത്തത്. ഇക്കാലയളവിൽ സംസ്ഥാനത്ത് ഏറ്റവുമധികം എം.ഡി.എം.എ പിടികൂടിയതും എറണാകുളം ജില്ലയിൽനിന്നുതന്നെ. തൊട്ടുതാഴെയുള്ള വയനാട്, കോഴിക്കോട് ജില്ലകളിൽ ഇതിന്റെ പകുതി അളവുപോലും ഇക്കാലയളവിൽ പിടികൂടിയിട്ടില്ല. വയനാട്ടിൽ 3.72 കിലോയും കോഴിക്കോട്ട് 3.31 കിലോയുമാണ് ഇക്കാലയളവിൽ പിടികൂടിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കോടികളാണ് ജില്ലയിൽ എം.ഡി.എം.എ വിൽപനക്കൊപ്പം ഒഴുകുന്നത്. സംസ്ഥാനത്താകെ ഇക്കാലയളവിൽ പിടികൂടിയത് 102 കോടി രൂപയുടെ എം.ഡി.എം.എയാണ്. ഇതിൽ ഏറ്റവും കൂടുതൽ പിടികൂടിയിട്ടുള്ളത് എറണാകുളത്തുനിന്നാണ്. വിവിധ ജില്ലകളിൽനിന്നായി ആകെ 58.34 കിലോ പിടികൂടി. ഗ്രാമിനുപോലും ആയിരങ്ങൾ ഈടാക്കുന്ന അതിവീര്യമേറിയ, മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാലും രാസലഹരി മണിക്കൂറുകളോളം നിലനിൽക്കുന്നത്ര വിനാശകാരിയായ മയക്കുമരുന്നാണ് എം.ഡി.എം.എ.
കഞ്ചാവ് 1820 കിലോ...
പെരുമ്പാവൂർ നെടുന്തോട്ടിൽനിന്ന് രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ... പെരുമ്പാവൂരിൽ മിനി പിക്അപ് വാനിൽ കടത്തിയ 14 കിലോ കഞ്ചാവുമായി രണ്ടുയുവാക്കൾ പിടിയിൽ... രണ്ടു ദിവസത്തിനിടെ ജില്ലയിൽ പിടികൂടിയ കഞ്ചാവു കേസുകളിൽ ചിലതു മാത്രമാണിത്. പലപ്പോഴും ചെറിയ ഗ്രാം അളവിനേക്കാൾ പിടികൂടുന്നത് കിലോക്കണക്കിനാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ ജില്ലയിൽ ആകെ പിടികൂടിയത് 1820 കിലോ കഞ്ചാവാണ്.
കഞ്ചാവ് പിടികൂടിയ കണക്കിൽ പാലക്കാടിനും (4900 കിലോ) മലപ്പുറത്തിനും (2141 കിലോ) പിന്നിൽ മൂന്നാം സ്ഥാനത്ത് എറണാകുളമുണ്ട്. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് എക്സൈസ് വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ലഹരിയുടെ കുത്തൊഴുക്ക് തെളിയുന്നത്. രാസലഹരിയുമായി ജില്ലയിൽ അറസ്റ്റിലാകുന്നവരിൽ ഏറെയും അന്തർസംസ്ഥാന തൊഴിലാളികളാണ്. ഒഡിഷ, ബംഗളൂരു തുടങ്ങിയ മേഖലകളിൽനിന്ന് കിലോക്കണക്കിന് കഞ്ചാവാണ് ട്രെയിൻ മാർഗം ഉൾപ്പെടെ വിപണനത്തിനെത്തിക്കുന്നത്. സംസ്ഥാനത്താകെ നാലുവർഷത്തിനിടെ എക്സൈസ് പിടികൂടിയത് 89 കോടിയുടെ കഞ്ചാവാണ്.
ഹഷീഷ് ഓയിലും ഒഴുകുന്നു...
ഹഷീഷ് ഓയിൽ വിൽപനയുടെ കാര്യത്തിലും എറണാകുളം പിന്നിലല്ല. നാലുവർഷത്തിനിടെ 6.04 കിലോ ഹഷീഷ് ഓയിലാണ് ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി പിടികൂടിയത്. സംസ്ഥാനത്ത് ഏറ്റവുമധികം ഹഷീഷ് ഓയിൽ പിടികൂടിയത് പാലക്കാടാണെങ്കിലും (21.24 കിലോ) രണ്ടാമത് എറണാകുളമാണ്. സ്പാകൾ, ഇടത്തരം ലോഡ്ജുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ലഹരിവ്യാപനം വർധിക്കുന്നത്.
ട്രെയിൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലും ലഹരി മാഫിയയുടെ പിടിമുറുകുന്നുണ്ട്. ബംഗളൂരു, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പ്രധാനമായും കഞ്ചാവുൾപ്പെടെ എത്തുന്നത് ട്രെയിനുകളിലാണ്. എക്സൈസിനെ കൂടാതെ പൊലീസ്, ഡാൻസാഫ്, ആർ.പി.എഫ് തുടങ്ങിയ സേനകളും ലഹരിമാഫിയയുടെ കണ്ണി പൊട്ടിക്കാനുള്ള തീവ്രദൗത്യത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.