ഗൂഗ്ൾ മാപ്പ് ചതിച്ചു; കാർ ഒഴുക്കിൽപെട്ടു
text_fieldsഒഴുക്കിൽപ്പെട്ട കാർ കരക്കെത്തിച്ചപ്പോൾ
കോതമംഗലം: കീരമ്പാറയിൽ ഒഴുക്കിൽപ്പെട്ട കാറിലെ യാത്രികരായ കുറുപ്പംപടി സ്വദേശികളായ നാലുപേർ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. വടാട്ടുപാറയില്‍നിന്ന് കുറുപ്പംപടിക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഗൂഗ്ൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്ത ഇവർ വഴിതെറ്റി തോട്ടിൽ വീഴുകയായിരുന്നു.
കീരമ്പാറയില്‍നിന്ന് കള്ളാട് റോഡിലേക്കാണ് ഗൂഗിള്‍ മാപ്പ് ഇവരെ നയിച്ചത്. ഈ റോഡില്‍ മൂന്നൂറ് മീറ്ററോളം മുന്നോട്ടുപോയി മറ്റൊരു റോഡിലേക്ക് തിരിഞ്ഞതും കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. കനത്ത മഴയേതുടര്‍ന്ന് നിറഞ്ഞൊഴുകുകയായിരുന്ന തോടും റോഡും തമ്മില്‍ അകലം ഉണ്ടായിരുന്നില്ല. കാര്‍ അമ്പത് മീറ്ററോളം ഒഴുകി പാറയില്‍ തങ്ങിനിന്നതാണ് യാത്രക്കാര്‍ക്ക് രക്ഷയായത്. സൈഡ് വാതിലൂടെ നാലുപേര്‍ക്കും പുറത്തുകടക്കനായി. സംഭവമറിഞ്ഞ് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു.
അഗ്നിരക്ഷസേന സ്ഥലത്തെത്തി തോട്ടില്‍ തിരച്ചിൽ നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല. പിന്നീട് തിങ്കളാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിച്ചു. കാര്‍ ഒഴുകിപ്പോയെന്ന ധാരണയില്‍ ചേലാട് വരെയുള്ള ഭാഗത്ത് തിരച്ചില്‍ നടത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം അപകടം നടന്നതിന് സമീപത്തുതന്നെ വെള്ളത്തിനടയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. കാര്‍ തോട്ടിലേക്ക് മറിഞ്ഞപ്പോള്‍ ആദ്യം പുറത്തുകടക്കാന്‍ കഴിഞ്ഞ എബിനാണ് മറ്റുള്ളവര്‍ക്ക് രക്ഷകനായത്. എബിനാണ് കാർ ഓടിച്ചിരുന്നത്. എബിന്‍റെ സഹോദരന്‍ അബിന്‍, സുഹൃത്തുക്കളായ അക്ഷയ്, വിഷ്ണു എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്ക് കാര്യമായ പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

