ഉയർന്ന പാർക്കിങ് ഫീസ്; വലഞ്ഞ് ട്രെയിൻ യാത്രികർ
text_fieldsകൊച്ചി: റെയിൽവേ പരിസരത്തെ വാഹന പാർക്കിങ് ഫീസുകൾ കുത്തനെ വർധിച്ചതോടെ യാത്രക്കാർ പ്രയാസത്തിൽ. ജൂൺ ഒന്ന് മുതൽ നിലവിൽ വന്ന പുതിയ നിരക്കിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇരട്ടിയിലധികം നിരക്ക് കൂടിയത് താങ്ങാനാകുന്നില്ലെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു. നിരക്ക് വർധന പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കം രംഗത്തെത്തി. പ്രതിമാസ സീസൺ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 200 രൂപ സീസൺ നിരക്കിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്ന ഒരു യാത്രക്കാരനിൽനിന്ന് ജൂൺ മുതൽ 600 രൂപയാണ് ആവശ്യപ്പെടുന്നത്. പാർക്കിങ് വ്യവസ്ഥകൾക്കെതിരെയും പ്രതിഷേധം ശക്തമാണ്. എല്ലാ യാത്രക്കാർക്കും ഇരുചക്ര വാഹന സീസൺ നൽകുന്നില്ലെന്നാണ് പ്രധാന പരാതി.
എട്ടുമണിക്കൂറിൽ താഴെ പാർക്ക് ചെയ്യുന്നവർക്ക് മാത്രമേ പല സ്റ്റേഷനിലും സീസൺ നൽകാറുള്ളൂവെന്നാണ് പരാതി. എട്ടുമണിക്കൂറിൽ മടങ്ങിയെത്തുകയെന്നത് സാധാരണ തൊഴിൽ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണെന്ന് അവർ പറഞ്ഞു. കാറ്റഗറി ഒന്ന് റെയിൽവേ സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് 12 മണിക്കൂർ വരെ 10 രൂപയായിരുന്നത് മാറ്റി, എട്ട് മണിക്കൂർ വരെ 20 രൂപയാക്കി. ഇതേ പാർക്കിങ് സമയത്ത്, കാറുകൾക്ക് 15 രൂപയായിരുന്നത് 50 രൂപയുമാക്കി. മിനി ബസ്/ ബസ് എന്നിവക്ക് 120 രൂപയായിരുന്നത് 270 ആയും വർധിച്ചു.
വാഹനങ്ങൾക്ക് സംരക്ഷണം വേണം
പാർക്കിങ്ങിന് റെയിൽവേ സുരക്ഷ നൽകുന്നില്ലെന്ന് മാത്രമല്ല, മതിയായ സൗകര്യം ലഭ്യമാക്കുന്നുമില്ലെന്ന് യാത്രക്കാർ പറഞ്ഞു. എല്ലാ വാഹനങ്ങളും വെയിലും മഴയും കൊള്ളാതെ മേൽക്കൂരക്ക് കീഴിൽ സംരക്ഷിക്കാനുള്ള സൗകര്യമില്ല. കോൺക്രീറ്റ് തറയും മേൽക്കൂരയും ഉറപ്പാക്കണമെന്നാണ് അവരുടെ ആവശ്യം. പണം നൽകി മരച്ചുവട്ടിലാണ് പലപ്പോഴും പാർക്ക് ചെയ്യാനാകുന്നത്. തിരികെയെത്തുമ്പോൾ പക്ഷികളുടെ കാഷ്ടത്താൽ വാഹനങ്ങൾ വൃത്തികേടായിരിക്കും. ഹെൽമറ്റ്, റെയിൻ കോട്ട് എന്നിവ സൂക്ഷിക്കാൻ അധിക ചാർജ് നൽകണമെന്ന രീതി അനുവദിക്കാനാകില്ലെന്നും അവർ പറഞ്ഞു.
യാത്രക്കാരുടെ പ്രധാന ആവശ്യങ്ങൾ...
- ആവശ്യപ്പെടുന്ന എല്ലാ യാത്രക്കാർക്കും പാർക്കിങ് സീസൺ ലഭ്യമാക്കണം.
- എല്ലാ ഇരുചക്ര വാഹനങ്ങളും കവർ ചെയ്യുന്ന വിധം റൂഫ് / ഷീറ്റ് സൗകര്യം ഉറപ്പാക്കണം.
- നാശനഷ്ടങ്ങൾക്ക് കരാർ ജീവനക്കാർക്ക് ഉത്തരവാദിത്തമില്ലാത്ത സ്ഥിതി മാറണം.
- കാറുകൾക്ക് നിരക്കുകൾക്ക് ആനുപാതികമായി സീസൺ ലഭ്യമാക്കണം. നിലവിൽ കാറിന് സീസൺ ഇല്ല.
കാറുകൾ പലപ്പോഴും മരച്ചുവട്ടിലാണ് പാർക്ക് ചെയ്യാൻ പറയുന്നത്. പക്ഷികളുടെ കാഷ്ടം മൂലം വൃത്തിഹീനമായ അവസ്ഥയിലാണ് വാഹനം തിരിച്ചെടുക്കുന്നത്. കാർ വാഷിനും മറ്റും പണച്ചെലവ് കൂടാതെ ഒരുദിവസവും മാറ്റിവെക്കേണ്ടി വരും. പാർക്കിങ് ജീവനക്കാർക്ക് പൊലീസ് വേരിഫിക്കേഷൻ / ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.