പെരുമ്പളം പാലം ഡിസംബറില്‍ നാടിന് സമര്‍പ്പിക്കും
text_fieldsഅരൂർ: കായലിന് കുറുകെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പെരുമ്പളം പാലം ഡിസംബറിൽ നാടിന് സമർപ്പിക്കും. ഇതിനായി അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. പാലം നിർമാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. അപ്രോച്ച് റോഡുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നേതൃത്വത്തിലാണ് വേമ്പനാട്ട് കായലിന് കുറുകെ പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്നപദ്ധതിയായ പാലം നിര്‍മിച്ചത്. പാലത്തിന്റെ പെയിന്റിങ് ജോലികള്‍ മാത്രമാണ് ബാക്കി. സമീപപാതയായ വടുതല ഭാഗത്തെ റോഡ് നിര്‍മാണം 95 ശതമാനവും പെരുമ്പളം ഭാഗത്ത് 70 ശതമാനവും പൂര്‍ത്തീകരിച്ചു.
കരയിലെ രണ്ട് തൂണുകള്‍ അടക്കം 34 തൂണുകളിലാണ് പാലം. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്. ദേശീയ ജലപാതയിൽപെട്ടതിനാല് ബാര്‍ജ്, വലിയ യാനങ്ങള്‍ എന്നിവ തടസ്സമില്ലാതെ കടന്നുപോകുന്നതിന്, നടുവില്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃക വരുന്ന രീതിയിലാണ് നിര്‍മാണം. വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തും 300 മീറ്റര്‍ നീളത്തിലാണ് സമീപ റോഡുകള്‍ നിര്‍മിക്കുന്നത്.
പാലം പൂര്‍ത്തീകരിക്കുന്നതോടെ ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്. ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍നിന്ന് പെരുമ്പളം ദ്വീപ് വഴി വൈക്കം-പൂത്തോട്ട-തൃപ്പൂണിത്തുറ സംസ്ഥാനപാതയെ ബന്ധിപ്പിക്കുന്ന റോഡിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ദലീമ ജോജോ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു. ദ്വീപില്‍ ദുരിത ജീവിതം അനുഭവിച്ചുവന്ന ഒരുകൂട്ടം ജനങ്ങളോടുള്ള സര്‍ക്കാറിന്റെ കരുതലിന്റെ പ്രതീകമാണ് 100 കോടി രൂപ മുടക്കി നിർമിക്കുന്ന പാലമെന്ന് എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

