ഇരുണ്ട് വാനം, പെയ്തിറങ്ങുന്നു മഴ
text_fieldsകൊച്ചി: കൂടിയും കുറഞ്ഞും ഇടവേളകളോടെയുള്ള മഴയായിരുന്നു മുൻദിവസങ്ങളിലേതെങ്കിൽ, മഴയുടെ രൂപത്തിനും ഭാവത്തിനും മാറ്റം വരുന്നതായിരുന്നു ശനിയാഴ്ചത്തെ കാഴ്ച. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലയിൽ ശക്തമായ മഴയാണ് രാവിലെ മുതൽ ലഭിച്ചത്. ഉച്ചകഴിഞ്ഞതോടെ ശക്തി കൂടി.
വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ശനിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മഴ പെയ്തു. ആലുവ- 67 മില്ലീമീറ്റർ, നാവിക കേന്ദ്രം- 68.8 മില്ലീമീറ്റർ, എറണാകുളം സൗത്ത്- 69 മില്ലീമീറ്റർ, സിയാൽ കൊച്ചി- 39 മില്ലീമീറ്റർ, പിറവം- 43 മില്ലീമീറ്റർ, പെരുമ്പാവൂർ- 53 മില്ലീമീറ്റർ എന്നിങ്ങനെയാണ് മഴ പെയ്തത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ല കൺട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മഴ, കടലേറ്റം; ദുരിതം
കനത്ത മഴക്കൊപ്പം കടൽകയറ്റവുമായതോടെ കണ്ണമാലി മേഖലയിൽ ജനങ്ങൾ ദുരിതത്തിലായി. കടൽഭിത്തികൾ മറികടന്ന് തിരമാലകൾ തീരത്തേക്ക് കയറിയെങ്കിലും കാര്യമായി കടൽക്ഷോഭം ഉണ്ടാകാതിരുന്നത് ആശ്വാസമായി. അതേസമയം, കായൽ തീരത്ത് വേലിയേറ്റം രൂക്ഷമായിരുന്നു. ആലുവ ചൂണ്ടിയിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു. വെള്ളം നിറഞ്ഞ് കിടന്ന റോഡിലെ കുഴി കാണാത്തതിനാൽ വീഴുകയായിരുന്നു. കാലടി പാലത്തിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടു.
കാറ്റും ശക്തമാകുന്നു
മഴയോടൊപ്പം കാറ്റും ശക്തിപ്രാപിക്കുന്നുണ്ട്. അറബിക്കടലിൽ കേരള തീരത്ത് മണിക്കൂറിൽ 70 കിലോമീറ്റർ വരെ കാലാവർഷക്കാറ്റ് ശക്തിപ്രാപിച്ചിട്ടുണ്ടെന്നാണ് അറിയിപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കരയിൽ റെക്കോഡ് ചെയ്തത് മണിക്കൂറിൽ 37 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റാണ്. എറണാകുളം ബോട്ട് ജെട്ടിയിൽ മണിക്കൂറിൽ 37, കളമശ്ശേരി- 28, ചൂണ്ടി- 26 എന്നിങ്ങനെ കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്.
മഴക്കാലമാണ്, ശ്രദ്ധിക്കണം
- സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം.
- ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.
- സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം.
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്.
- മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം.
- ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക.
- വിവിധ തീരങ്ങളിൽ കടൽക്ഷോഭം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
- ദുരന്ത സാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം.
- ജലാശയങ്ങൾക്ക് മുകളിലെ മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യാൻ പാടില്ല.
- മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം പൂർണമായി ഒഴിവാക്കുക.
- കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
- വൈദ്യുതി ലൈനുകൾ പൊട്ടി വീണ് അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലെയും നടപ്പാതകളിലെയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുമ്പ് വൈദ്യുതി അപകട സാധ്യത ഇല്ലെന്ന് ഉറപ്പാക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.