രാസവസ്തു കലർന്നതായി സംശയം; കട്ടപ്പനയാറിൽ മത്സ്യങ്ങൾ ചത്തു പൊന്തി
text_fieldsകട്ടപ്പന: കട്ടപ്പനയാറിൽ മാലിന്യം വർധിച്ചതിനെ തുടർന്ന് മത്സ്യങ്ങൾ ചത്തു പൊന്തി. കട്ടപ്പന സ്കൂൾ കവല പമ്പ് ഹൗസിന് സമീപം ബുധനാഴ്ച രാവിലെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊന്തിയത്. ഒരാഴ്ച മുമ്പ് കട്ടപ്പനയാറിന്റെ കുഴികോടിപടിയിൽ മീനുകൾ ചത്തുപൊങ്ങിയിരുന്നു.
അന്ന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യവിഭാഗങ്ങൾ പരിശോധന നടത്തിയിരുന്നു. എന്നാൽ എവിടെ നിന്നാണ് രാസ മാലിന്യം നദിയിൽ എത്തിയതെന്ന് കണ്ടു പിടിക്കാനായില്ല. കൂട്ടമായി മത്സ്യങ്ങൾ ചത്തതോടെ വലിയതോതിൽ ദുർഗന്ധവും വമിച്ചിരുന്നു. വെള്ളത്തിൽ ആരെങ്കിലും വിഷം കലക്കിയതാവാം എന്നാണ് പ്രദേശവാസികളുടെ സംശയം.
വേനൽ വരൾച്ചക്ക് ശേഷം മഴ പെയ്തതോടെ കട്ടപ്പനയാറ്റിൽ നീരൊഴുക്ക് ആരംഭിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലെ സാമൂഹികവിരുദ്ധ പ്രവർത്തനം. ഇതോടെ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. കട്ടപ്പന നഗരസഭയുടെ പരിധിയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിലാണ് രാസവസ്തു കലർന്നത് എന്നാണ് സംശയിക്കുന്നത്. കാഞ്ചിയാർ പഞ്ചായത്ത് അധികൃതരും കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗവും പരിശോധന ആരംഭിച്ചിരുന്നു. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ വിളകളിൽ കീടനാശിനി പ്രയോഗിച്ചപ്പോൾ വെള്ളത്തിൽ കലർന്നതാവാം എന്ന സംശയവും നിലനിൽക്കുകയാണ്. അതോടൊപ്പം ആരെങ്കിലും വിഷം കലക്കി മീൻ പിടിക്കാൻ ശ്രമിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
വിഷാംശം കലർന്നതോടെ ആറ്റിലെ ജലം ഉപയോഗശൂന്യമായതിനൊപ്പം മത്സ്യ സമ്പത്തിനും വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. പ്രദേശത്തു വസിക്കുന്നവർ കുളിക്കാനും, അലക്കാനും ഉപയോഗിക്കുന്ന വെള്ളത്തിലാണ് മാലിന്യം കലർന്നത്.അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.