പ്രതികൾക്കെതിരെ റവന്യൂ റിക്കവറി; ഉപ്പുതറ പഞ്ചായത്ത് ലൈഫ്ഭവന പദ്ധതിയിൽ 1,14,75000 രൂപയുടെ തട്ടിപ്പ്
text_fieldsകട്ടപ്പന: ഉപ്പുതറ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് വീട് വാങ്ങി പണം തട്ടിയവർക്കെതിരെ റവന്യൂ റിക്കവറി നടത്താൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു .ഇന്റേണൻ വിജിലൻസ് വിഭാഗം അന്വേഷണം ഊർജിതമാക്കിയതോടെ ചൊവ്വാഴ്ച ചേർന്ന അടിയന്തിര പഞ്ചായത്ത് കമ്മിറ്റിയാണ് റവന്യൂ റിക്കവറി നടപടിക്ക് തീരുമാനമെടുത്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ഉൾപ്പെടെ 27 പേർക്കെതിരെ റവന്യൂ റിക്കവറി നടത്തി സർക്കാരിന് നഷ്ടമായ തുക തിരിച്ചു പിടിക്കാനാണ് തീരുമാനം. അടിയന്തിര നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
എക്കർ കണക്കിന് പട്ടയ ഭൂമിയുള്ളവർ, രണ്ടും ,മൂന്നും വാഹനങ്ങളും, വാസ യോഗ്യമായ വീടുമുള്ളവർ,ലൈഫ് പദ്ധതിയിൽ നിർമിച്ച വീട് ഒരു വർഷം തികയും മുൻപ് മൂന്നിരട്ടി വിലക്ക് വിറ്റവർ തുടങ്ങി വ്യാപകയ ക്രമക്കേടാണ് പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ നടന്നത്.
വാസയോഗ്യമായ വീട് വയ്ക്കാൻ സ്വന്തമായി പണമില്ലാത്ത നൂറുകണക്കിന് പാവങ്ങൾ പുറത്തു നിൽക്കുമ്പോഴാണ് അനർഹർ ഗുണഭോക്തൃ പട്ടികയിൽ കടന്നു കൂടിയത്. ഒന്നാം ഗഡു വാങ്ങിയ ശേഷം ഒരു പണിയും ചെയ്യാതെ രണ്ടും, മൂന്നും, നാലും ഗഡു പണം കൈപ്പറ്റിയ നിരവധി പേരുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പഴയ വീട് അറ്റകുറ്റപ്പണി നടത്തി പുതിയ വീടിന്റെ പേരിൽ പണം തട്ടിയവരും,മറ്റുള്ളവരുടെ വീടിന്റെ ഫോട്ടോ നൽകി തട്ടിപ്പ് നടത്തി പണം വാങ്ങിയവരും, പട്ടയ ഭൂമിയുടെ രേഖ നൽകി പട്ടയമില്ലാത്ത (ഉടമ ഉപേക്ഷിച്ചു പോയ എസ്റ്റേറ്റ്) ഭൂമിയിൽ വീടുവെച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇതിന് അവസരമുണ്ടാക്കിയതിൽ അന്നത്തെ ഉദ്യോഗസ്ഥർക്കും, വാർഡ് മെമ്പർമാർക്കും നിർണായക പങ്കുണ്ടെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഡിവിഷൻ മെമ്പറായിരിക്കുമ്പോഴാണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വീട് സംഘടിപ്പിച്ചെടുത്തത്. മൂന്നു സെന്റ് ഭൂമിയേ സ്വന്തമായിട്ടുള്ളു എന്നു കാണിച്ചാണ് വീട് വാങ്ങിയത്.എന്നാൽ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ പേരിൽ ഒന്നരയേക്കർ പട്ടയ ഭൂമിയുണ്ടെന്ന് കണ്ടെത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മാനദണ്ഡങ്ങൾ ലംഘിച്ചാണ് വീട് വാങ്ങി മുഴുവൻ തുകയും കൈപ്പറ്റിയത്.
2022 ലെ പ്രാഥമിക അന്വേഷണത്തിൽ 27 പേർ അനധികൃതമായി വീട് നേടിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് സർക്കാരിന് നഷ്ടമായ പണം തിരിച്ചടപ്പിക്കണമെന്ന് വിജിലൻസ് അന്ന് നിർദ്ദേശം നൽകി. എന്നാൽ രാഷ്ട്രീയ സമ്മർദ്ദം മൂലം നോട്ടീസയച്ച് നടപടി ലഘൂകരിക്കുകയാണ് പഞ്ചായത്ത് ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസം പരിശോധനക്ക് എത്തിയ വിജിലൻസ് സംഘം ഇതുവരെയുള്ള നടപടി സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടി.
സംഭവം തനിക്കെതിരായ നടപടിക്കിടയാക്കുമെന്നും അത് തന്റെ ജോലിയെ ബാധിക്കുമെന്നും സെക്രട്ടറിക്ക് ബോധ്യമായതിനെ തുടർന്നാണ് ചൊവ്വാഴ്ച അടിയന്തിരകമ്മിറ്റി കൂടി റവന്യൂ റിക്കവറിക്ക് തീരുമാനമെടുത്തത്. ക്രമക്കേടിലൂടെ ഇതുവരെയുള്ള കണക്ക് പ്രകാരം സർക്കാരിന് 1,14,75,000 രൂപ (ഒരു കോടി പതിനാലു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ) നഷ്ടമായിട്ടുണ്ട്.
ഈ തുക18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കാനാണ് വിജിലൻസ് നിർദേശം.സംഭവത്തിൽ വിശദ അന്വേഷണം നടത്താനാണ് തീരുമാനം. പഞ്ചായത്ത് കമ്മിറ്റിയിൽ ഒരു സി.പി.എം അംഗവും, പ്രതിപക്ഷ നേതാവും (കോൺഗ്രസ് ) പങ്കെടുത്തില്ല. ലൈഫിൽ പണിത വീട് ഉപയോഗിക്കാത്തവർ, വാടകയ്ക്ക് നൽകിയവർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാനും കമ്മറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ജയിംസ്.കെ . ജേക്കബ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.