പണിതിട്ടും തീരാതെ ഗ്യാസ് ക്രിമറ്റോറിയം; മൃതദേഹം ദഹിപ്പിക്കാനിടമില്ലാതെ നാട്ടുകാർ
text_fieldsഉപയോഗശൂന്യമായിക്കിടക്കുന്ന നെടുങ്കണ്ടത്തെ ഗ്യാസ് ക്രിമറ്റോറിയം
നെടുങ്കണ്ടം: മൂന്നരവർഷം പിന്നിടുമ്പോഴും താലൂക്ക് ആസ്ഥാനത്തെ ഗ്യാസ് ക്രിമിറ്റോറിയം നിർമാണം എങ്ങുമെത്തിയില്ല. 12 വര്‍ഷമായി ഉപയോഗശൂന്യമായി കിടന്ന ഗ്യാസ് ക്രിമിറ്റോറിയം പൊളിച്ചുനീക്കി 55 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച ചോറ്റാനിക്കര മോഡല്‍ ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ നിര്‍മാണമാണ് ഇഴയുന്നത്.
നിര്‍മാണച്ചുമതലയുള്ള കോസ്റ്റ്ഫോഡും പഞ്ചായത്തും നടത്തിയ ചര്‍ച്ചയില്‍ ചിമ്മിനിയുടെ അടിത്തറയും ചിമ്മിനിയും പൂര്‍ത്തിയാക്കി കഴിഞ്ഞ ഒക്ടോബര്‍ 15ന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഒമ്പത് മാസം പിന്നിട്ടിട്ടും പ്രഖ്യാപനത്തിലൊതുങ്ങി. 15 വര്‍ഷത്തിനിടെ രണ്ട് ഘട്ടങ്ങളിലായി 80 ലഷം രൂപമുടക്കിയ ശ്മശാനം കാടുകയറിയും തുരുമ്പെടുത്തും നശിക്കുമ്പോള്‍ മൃതദേഹം സംസ്കരിക്കാൻ സമീപ പഞ്ചായത്തുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
രണ്ടുമാസം കൊണ്ട് പൂർത്തീകരിക്കുമെന്ന് പ്രഖ്യാപനം
നിലവിലെ ഭരണസമിതി 2022 ഏപ്രില്‍ 27ന് കൊട്ടിഗ്ഘോഷിച്ച് നിര്‍മാണോദ്ഘാടനം നടത്തിയ വാതക ശ്മശാനമാണ് പാതിവഴിയില്‍ മുടങ്ങിയത്. രണ്ടുമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞായിരുന്നു നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. 55 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. 2008-10ല്‍ എം. സുകുമാരൻ പ്രസിഡന്റായിരിക്കെയാണ് ജനകീയാസൂത്രണ പദ്ധതിയിൽ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ മുടക്കി ജില്ലയില്‍ ആദ്യമായി ഇവിടെ പൊതുശ്മശാനം നിര്‍മിച്ചത്. യാക്കോബായ പള്ളിവക സെമിത്തേരിയോടനുബന്ധിച്ച് 10 സെന്റ് സ്ഥലം വാങ്ങിയായിരുന്നു നിർമാണം.
ഉറ്റവരുടെ മൃതദേഹം സംസ്കരിക്കാന്‍ അടുക്കള പൊളിച്ചും വീട്ടുമുറ്റത്ത് ചിതയൊരുക്കിയും പാടുപെടുന്നത് മനസ്സിലാക്കിയാണ് അന്നത്തെ ഭരണസമിതി മുന്‍കൈയെടുത്ത് ക്രിമിറ്റോറിയം നിര്‍മിച്ചത്. 30 മൃതദേഹങ്ങള്‍ സംസ്കരിക്കാവുന്ന ശ്മശാനത്തോടൊപ്പമായിരുന്നു ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിച്ചത്. പുക ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്നതിനാല്‍ ദുര്‍ഗന്ധമോ പരിസ്ഥിതി മലിനീകരണമോ ഇല്ലായിരുന്നു.
പരാതികൾ അവഗണിച്ച് പഞ്ചായത്ത് ഭരണസമിതികൾ
2010ല്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് അവിടെത്തെ ജീവനക്കാരനെ പിരിച്ചുവിട്ടു. അതോടെ ക്രിമിറ്റോറിയം പഞ്ചായത്ത് ഉപേക്ഷിക്കുകയിരുന്നു. പിന്നീട് ഇതുവരെ ജീവനക്കാരനെ നിയമിക്കുകയോ ക്രിമിറ്റോറിയം പ്രവര്‍ത്തിപ്പിക്കുകയോ ദഹിപ്പിക്കുകയോ ചെയ്തിട്ടില്ല. 2010ലും 2015ലും അധികാരത്തില്‍ വന്ന രണ്ട് ഭരണസമിതിയിലും നിരവധി തവണ പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കിയില്ല. ടവര്‍ നിര്‍മിച്ച ഇരുമ്പുദണ്ഡുകളും പുകക്കുഴലിന് ഇപയോഗിച്ചിരുന്ന പൈപ്പുകളും മറ്റും തുരുമ്പെടുത്ത് നശിച്ചു.
ഇതിനിടെ അവിടെ ഉണ്ടായിരുന്ന 25 ഗ്യാസ് സിലിണ്ടറുകളും കാണാതായി. അന്നത്തെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ മറ്റെന്തോ ആവശ്യത്തിനായി സിലിണ്ടറുകള്‍ കൊണ്ടുപോയതായാണ് അറിവ്. നിർമാണം പാതിവഴിയില്‍ നിലച്ചതോടെ ഇവിടെ സ്ഥാപിച്ച ജനറേറ്റര്‍ അടക്കം ഉപയോഗിക്കാതെ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. 80 ലക്ഷം രൂപ മുടക്കിയിട്ടും ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളവരും മരിച്ചാല്‍ മറ്റ് പഞ്ചായത്തുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.