തൂക്കുപാലം ടൗണില്‍ റോഡിനിരുവശത്തും കുഴികള്‍ ;ഭയത്തോടെ യാത്രക്കാര്‍
text_fieldsതൂക്കുപാലം ടൗണില്‍ ഓട നിർമിക്കുന്നതിനായി കുഴിയെടുത്തിട്ടിരിക്കുന്നു
നെടുങ്കണ്ടം: കമ്പംമെട്ട് -വണ്ണപ്പുറം റോഡ് നിര്‍മാണം ആരംഭിച്ചതോടെ തൂക്കുപാലം ടൗണില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളിലേക്കും പാലം കയറണമെന്ന അവസ്ഥയിലായി. ടൗണില്‍ 50 ഏക്കര്‍ ജങ്ഷന് മുതല്‍ പാലം ജങ്ഷന് വരെ റോഡിനിരുവശങ്ങളിലായി നൂറോളം പാലങ്ങളാണെന്നാണ് വ്യാപാരികളുടെ പരാതി. തൂക്കുപാലം എന്ന പേരിന് ശരിക്കും അന്വര്‍ത്ഥമാക്കും വിധമാണ് ഓരോ കടയുടെയും മുന്നിലെ തടിപ്പാലങ്ങള്‍.
ടൗണിലെ ഒരുകിലോമീറ്റര്‍ ദൂരത്തില്‍ ഓട നിര്‍മാണം ആരംഭിച്ചിട്ട് ഒരുവര്‍ഷത്തോളമായി. വളരെ സൂക്ഷിച്ചില്ലെങ്കില്‍ പലസ്ഥലത്തും ഓടയില്‍ വീഴാൻ സാധ്യതയുണ്ട്. ആറ് അടി താഴ്ചയില്‍ റോഡിനിരുവശത്തും ഓട നിര്‍മിക്കാന്‍ കുഴിച്ചിട്ടിരിക്കുകയാണ്. ആനയെ വീഴ്ത്താനുള്ള ട്രഞ്ചു മാതിരിയുള്ള നെടുനീളന്‍ കുഴികള്‍. റോഡിന് നന്നേ വീതി കുറവായതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാനോ കാല്‍നടക്കാര്‍ക്ക് ഒതുങ്ങി മാറാനോ സ്ഥലമില്ല. സൈഡു കൊടുക്കുമ്പോള്‍ ചില ഇരുചക്ര വാഹനങ്ങളടക്കം ഓടയില്‍ ചാടാറുണ്ട്.
ഇവിടെ കുഴി തോണ്ടിയിട്ട് എട്ട് മാസത്തിലധികമായി. ചിലയിടങ്ങളില്‍ മാത്രം തട്ടടിച്ചിട്ടുണ്ട്. ഓടനിര്‍മാണം മന്ദ ഗതിയിലാണ് നീങ്ങുന്നത്. കരാറുകാരന് പോലും ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കുന്നില്ല. ഒരുമാസം കൊണ്ട് തീര്‍ക്കാവുന്ന പണിയാണ് ഇഴഞ്ഞു നീങ്ങുന്നത്. മൂന്ന് അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് നിലവിലുള്ള പണിക്കാര്. റോഡിനിരുവശത്തും ഓടക്ക് കുഴി എടുത്തിട്ടിട്ട് ഒരുവര്ഷത്തേളമായിട്ടും നടപടിയില്ല.
ഓരോ വ്യാപാരിയും 500 രൂപ വീതം നല്കിയാല് അവരുടെ സ്ഥാപനത്തിന്റെ മുന്‍വശത്തെ ഓട സ്ലാബിട്ട് മൂടാമെന്ന് തൊഴിലാളികള്‍ പറയുന്നതായും വ്യാപാരികള്‍ ആരോപിക്കുന്നു. കാലവര്‍ഷം പടിവാതില്‍ക്കലെത്തി നിൽക്കുകയാണ്.സ്കൂള്‍ തുറക്കുന്നതോടെ വാഹനതിരക്ക് വര്‍ധിക്കും. നെടുങ്കണ്ടം,കരുണാപുരം,പാമ്പാടുംപാറ എന്നീ മൂന്ന് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് തൂക്കുപാലം ടൗണ്‍.
ചില സ്ഥലങ്ങളിലെ ഓടയില്‍ വീടുകളുടെയും കടകളുടെയും ശുപിമുറി മാലിന്യം കെട്ടി കിടന്ന് ദുര്‍ഗന്ധം വമിക്കുന്നുമുണ്ട്. മുമ്പ് ഉണ്ടായിരുന്ന ഓട കുഴിക്കുകയും വീതി കൂട്ടുകയും ചെയ്തതോടെ ഒഴുക്ക് നിലച്ചതാണ് ഇതിന് കാരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.