നാലുവർഷത്തിനിടെ ലഹരിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 1587 പേർ
text_fieldsതൊടുപുഴ: കഴിഞ്ഞ നാലുവർഷത്തിനിടെ ലഹരിക്കേസുകളിൽ ജില്ലയിൽ ശിക്ഷിക്കപ്പെട്ടത് ആയിരത്തഞ്ഞൂറിലേറെ പേർ. എക്സൈസ് രജിസ്റ്റർ ചെയ്ത എൻ.ഡി.പിഎസ്, അബ്കാരി കേസുകളാണിവ. വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 1587 പേർ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടു. ഇതിൽ ഏറ്റവും കൂടുതൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് 2023ലാണ്; 391 പേർ.
2021ൽ 144 പേരും തൊട്ടടുത്ത വർഷം 388 പേരും ശിക്ഷിക്കപ്പെട്ടു. കഴിഞ്ഞ വർഷം 350 പേരാണ് ശിക്ഷാർഹരായത്. ഈ വർഷം ഇതുവരെ 144 പേരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കണക്കുപ്രകാരം നാലുവർഷത്തിനിടെ വിവിധ ലഹരിക്കേസുകളിലായി ജില്ലയിൽ എക്സൈസ് വകുപ്പിന്റെ പിടിയിലായത് ആറായിരത്തിലേറെ പേരാണ്. അബ്കാരി-എൻ.ഡി.പി.എസ് കേസുകളിൽ 6155 പേരും പിടിയിലായി. ഇതിൽ 3534 പേർ പിടിയിലായത് അബ്കാരി കേസുകളിലാണ്. 2621പേർ എൻ.ഡി.പി.എസ് കേസുകളിലും അറസ്റ്റിലായിട്ടുണ്ട്.
രണ്ട് വിഭാഗങ്ങളിലുമായി ഏറ്റവും കൂടുതൽ പേർ പിടിയിലായത് കഴിഞ്ഞ വർഷമാണ്; 1720. 2021ൽ 1053 പേരും 2022ൽ 1398 പേരും 2023ൽ 1431 പേരും അറസ്റ്റിലായി. ഈ വർഷം ഇതുവരെ ആയിരത്തോളം പേരാണ് അബ്കാരി എൻ.ഡി.പി.എസ് കേസുകളിലായി പിടിയിലായത്. എൻ.ഡി.പി.എസ് കേസുകളിൽ പിടിയിലായവരിൽ ഭൂരിഭാഗവും കൗമാരക്കാരും യുവാക്കളുമാണെങ്കിൽ അബ്കാരി കേസുകളിൽ പിടിയിലായവരിലേറെയും മധ്യവയസ്കരുമാണ്. രണ്ട് കേസുകളിലും സ്ത്രീകളും പിടിയിലായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.